print edition ഹാപ്പി കിഡ്‌സും അമ്മമാരും

ജസ്ന ജയരാജ്
Published on Mar 29, 2026, 12:30 AM | 1 min read
കണ്ണൂർ:
‘‘കുഞ്ഞുങ്ങളെ നോക്കാൻ ആളില്ലാഞ്ഞ്, കിട്ടിയ ജോലി വേണ്ടെന്നുവെച്ചയാളാണ് ഞാൻ. പക്ഷെ, ഇപ്പോൾ ഞാൻ നാട്ടിലും ഭർത്താKIDSവ് വിദേശത്തും സമാധാനമായി ജോലിചെയ്യുന്നുണ്ട്. കുടുംബശ്രീയുടെ ഡേ കെയറിൽ സ്വന്തം അമ്മയുടെ കൈകളിലെന്ന പോലെ കുഞ്ഞുങ്ങളെ ഏൽപിക്കാം. കുഞ്ഞുങ്ങൾ ഡബിൾ ഹാപ്പിയാണവിടെ...’’– കല്ലൂർ സ്വദേശിനി അശ്വിനിക്ക് ജോലിക്കാരിയായ അമ്മയെന്ന ആശങ്കകളില്ലാതാക്കിയത് കുടുംബശ്രീ ഹാപ്പി കിഡ്‌സ് ഡേ കെയർ സെന്ററാണ്.
2019ൽ കുടുംബശ്രീ പ്രവർത്തകയായ മിനി പ്രകാശും മൂന്ന് വനിതകളും ചേർന്നാണ് മട്ടന്നൂർ ഗവ. ആശുപത്രിക്ക് സമീപം ഡേകെയർ തുടങ്ങിയത്.
തുടക്കത്തിലെ പ്രതിസന്ധിയിൽ ബാക്കിയുള്ളവർ സംരംഭം വിട്ടുപോയെങ്കിലും മിനി മുന്നോട്ടുപോയി. മട്ടന്നൂർ നഗരസഭ വനിതാഘടകപദ്ധതിയിൽ രണ്ട് ലക്ഷം രൂപ തിരിച്ചടക്കേണ്ടാത്ത സബ്‌സിഡിയായി നൽകി. റിവോൾവിങ് ഫണ്ടും കമ്യൂണിറ്റി എന്റർപ്രണർഷിപ്പ് ഫണ്ടുമായതോടെ സംരംഭം ട്രാക്കിലായി.
ഇപ്പോൾ പകലും സ്‌കൂൾ സമയത്തിനു ശേഷവുമായി 23 കുട്ടികൾ ഇവിടെയെത്തുന്നു. കുട്ടികളെ പരിചരിക്കാൻ മൂന്നുപേരുണ്ട്. ട്യൂഷൻ നൽകുന്ന നാലുപേർ ഉൾപ്പെടെ ഏഴ് കുടുംബശ്രീ പ്രവർത്തകർക്ക് ഇൗ സംരംഭം ജീവനോപാധിയാകുന്നു. കഴിഞ്ഞവർഷം കുടുംബശ്രീ ജില്ലാമിഷന്റെ മികച്ച സംരംഭത്തിനുള്ള പുരസ്‌കാരം ‘ഹാപ്പി കിഡ്‌സി’നായിരുന്നു.
മാസം
1000
മറ്റ് ക്ഷേമ പെൻഷൻ പദ്ധതികളിൽ ഉൾപ്പെട്ടിട്ടില്ലാത്ത 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ്‌വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും മാസം 1000 രൂപവീതം നൽകുന്ന സ്ത്രീ സുരക്ഷാ പദ്ധതിക്ക് ഫെബ്രുവരിയിൽ തുടക്കമായി. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. 31.34 ലക്ഷം സ്ത്രീകൾക്കാണ് സഹായം ലഭിക്കുക.
ഡിസംബർ 22 മുതലാണ് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. ഫെബ്രുവരി 11ന് 12 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനംചെയ്‌ത് മണിക്കൂറുകൾക്കകം ആദ്യഘട്ട ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ പണമെത്തി. welfarepension.lsgkerala.gov.in പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം.










0 comments