print edition യാത്രാദുരിതം രൂക്ഷം; മലയാളിക്ക് ഒറ്റക്കാലിൽ ഓണയാത്ര

തിരുവനന്തപുരം: ഓണമെത്തിയതോടെ സംസ്ഥാനത്തെ യാത്രാദുരിതം രൂക്ഷമാകുന്നു. സൂചികുത്താൻ ഇടമില്ലാത്ത ട്രെയിനിലെ ജനറൽ കോച്ചുകളിൽ മണിക്കൂറുകളോളം ഒറ്റക്കാലിൽനിന്നാണ് യാത്ര. പല സ്റ്റേഷനുകളിലും ട്രെയിനുകൾ അനിശ്ചിതമായി പിടിച്ചിടുന്നതോടെ ദുരിതം ഇരട്ടിയായി.- റിസർവേഷൻ കിട്ടാതിരുന്നവർ ജനറൽ കോച്ചുകളിലെ തിരക്ക് കാരണം സ്ലീപ്പർ കോച്ചുകളിൽ പിഴ അടച്ച്, നിന്ന് യാത്ര ചെയ്യുകയാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ തലചുറ്റി വീഴുന്നതും പതിവാണ്. തിരക്ക് പരിഹരിക്കാൻ ഒരു നടപടിയും റെയിൽവേ സ്വീകരിക്കുന്നില്ല.
പ്രധാന ട്രെയിനുകളിലെല്ലാം ഓണത്തിനടുത്ത ദിവസങ്ങളിൽ ടിക്കറ്റ് വെയിറ്റിങ് ലിസ്‌റ്റിലാണ്. ഓണം അടുത്തതോടെ റെയിൽവേ ചില സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചെങ്കിലും ടിക്കറ്റുകളൊക്കെ നേരത്തേ തീർന്നു. സ്പെഷ്യൽ ട്രെയിനുകൾ ഓടിച്ച് യാത്രക്കാരെ കൊള്ളയടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവസാന നിമിഷത്തെ ട്രെയിൻ അനുവദിക്കൽ.
കൊള്ളയടിക്കാൻ ദീർഘദൂര ബസുകളും വിമാനക്കമ്പനികളും
യാത്രാദുരിതം മുതലെടുത്ത് വ്യോമയാന കമ്പനികളും ദീർഘദൂര ബസ് ഓപ്പറേറ്റർമാരും മലയാളികളെ കൊള്ളയടിക്കുകയാണ്. ആവശ്യകത കൂടുന്നതിനനുസരിച്ച് ടിക്കറ്റ് നിരക്ക് ഉയർത്തുക പതിവാണ്. കേരളത്തിൽനിന്ന് കൂടുതൽ സ്വകാര്യ ലക്ഷ്വറി ബസ് സർവീസ് നടത്തുന്ന ബംഗളൂരുവിലേക്കുള്ള സാധാരണ ടിക്കറ്റ് നിരക്ക് 1000 രൂപ മുതൽ 1800 വരെയാണ്. ഓണം സീസണായതോടെ ഇത് 4500 മുതൽ 6000 രൂപവരെയായി. 8000 രൂപയ്ക്ക് വിൽക്കാൻ കരിഞ്ചന്തക്കാരുമുണ്ട്.
കൊള്ളയുടെ കാര്യത്തിൽ ആഭ്യന്തര വിമാനസർവീസുകളും മോശമല്ല. സാധാരണ ബംഗളൂരുവിൽനിന്ന് തിരുവനന്തപുരംവരെ ടിക്കറ്റ് നിരക്ക് 5000 രൂപയാണെങ്കിൽ ഓണക്കാലത്ത് ഇത് 8000 രൂപ മുതൽ 10,000 വരെയാണ്. ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തേക്ക് സാധാരണ 5500 രൂപയാണെങ്കിൽ ഇപ്പോൾ ഇത് 7500 കടന്നു.









0 comments