കൈകഴുകി സര്‍ക്കാര്‍


സ്വന്തം ലേഖകൻ
Published on Jul 11, 2026, 07:26 AM | 1 min read
കൊച്ചി
: തുരങ്കപാതയ്‌ക്കുവേണ്ടി ഖനനം നടത്തിയ മണ്ണും അവശിഷ്‌ടങ്ങളും നീക്കംചെയ്യാത്ത കരാറുകാരന്റെ അനാസ്ഥയാണ് വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിന് കാരണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഖനനം നടത്തിയ മണ്ണും അവശിഷ്‌ടങ്ങളും നീക്കണമെന്ന് മെയ് 26-നും ജൂൺ നാലിനും കരാറുകാരനോടും കൊങ്കൺ റെയിൽവേയോടും നിർദേശിച്ചതായി ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി ശേഖർ കുര്യാക്കോസ് കോടതിയില്‍ നല്‍കിയ റിപ്പോർട്ടിൽ പറയുന്നു. നിർമാണം പൂർണമായും നിർത്തിയിരുന്നെന്ന് അതോറിറ്റി അറിയിച്ചപ്പോൾ, അപകടത്തിന് ഇരയായവർ അന്ന് എന്തു ജോലിയാണു ചെയ്‌തിരുന്നതെന്ന് കോടതി ചോദിച്ചു.
ഇത് അന്വേഷണത്തിലേ സ്ഥിരീകരിക്കാനാകൂവെന്നായിരുന്നു മറുപടി.
ദുരന്തത്തിൽ ഇരയായവർക്കുള്ള ധനസഹായം ഉടൻ വിതരണം ചെയ്യണമെന്നും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു. പരിക്കേറ്റ് ആശുപത്രിയിലുള്ളവരുടെ ചികിത്സാച്ചെലവും കൂട്ടിരിപ്പുകാരുടെ ചെലവും സർക്കാർ വഹിക്കണം. പരസ്‌പരം പഴിചാരാനുള്ള സമയമല്ലെന്നും കോടതിനിർദേശം നടപ്പാക്കി 17ന് റിപ്പോർട്ട് നൽകാനും സ്വമേധയാ എടുത്ത ഹർജിയിൽ ഹൈക്കോടതി പറഞ്ഞു.










0 comments