print edition ജയതിലക് ഈ മാസം വിരമിക്കും; ബിശ്വനാഥ് സിൻഹ ചീഫ് സെക്രട്ടറിയായേക്കും

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് 30ന് വിരമിക്കും. അടുത്ത ചീഫ് സെക്രട്ടറിയാരെന്ന് 15നകം അറിയാം. 1991ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ജയതിലക്. ശാരദ മുരളീധരൻ 2025 ഏപ്രിൽ 30-ന് വിരമിച്ചതിനെ തുടർന്നാണ് സംസ്ഥാനത്തിന്റെ 50ാമത് ചീഫ് സെക്രട്ടറിയായി ജയതിലക് ചുമതലയേറ്റത്.
ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെയും ഇൗ മാസം വിരമിക്കും. നിലവിലുള്ള അഡീഷണൽ ചീഫ് സെക്രട്ടറിമാരിൽ 1989 ബാച്ചിലെ മനോജ് ജോഷിയാണ് സീനിയർ. അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. 1991 ബാച്ചിലെ രചന ഷായും കേന്ദ്രസർവീസിലാണ്. ഇവർ രണ്ടുപേരും കേരളത്തിലേയ്‌ക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ (1992 ബാച്ച്), 1993 ബാച്ചിലെ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, വൈദ്യുതി അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ധോദാവത് എന്നിവരാണ് സീനിയോറിറ്റിയിൽ തൊട്ടുപിന്നിൽ.
പാർലമെന്ററികാര്യ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണെങ്കിലും ചീഫ് സെക്രട്ടറി റാങ്ക് നൽകിയിട്ടില്ല. അദ്ദേഹം കോടതിയെ സമീപിച്ചെങ്കിലും അംഗീകരിച്ചിട്ടില്ല. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി 2027 ജനുവരിയിലാണ് വിരമിക്കേണ്ടത്. അദ്ദേഹം ചീഫ് സെക്രട്ടറിയാകാൻ തയ്യാറല്ലെങ്കിൽ ബിശ്വനാഥ് സിൻഹയ്‌ക്കാണ് സാധ്യത. ബിഹാർ സ്വദേശിയായ സിൻഹ 2028 സെപ്‌തംബറിലാണ് വിരമിക്കുന്നത്. കെ ആർ ജ്യോതിലാലിന് 2029 മെയ് വരെ സർവീസുണ്ട്.










0 comments