print edition കാർഷിക പരിശീലന ആവശ്യകതാ സർവേ തുടങ്ങി


സ്വന്തം ലേഖകൻ
Published on Mar 12, 2026, 12:09 AM | 1 min read
തിരുവനന്തപുരം:കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാൻ കർഷകരെ പ്രാപ്തരാക്കുന്നതിന് സംസ്ഥാന കൃഷിവകുപ്പ് ലോകബാങ്ക് സഹകരണത്തോടെ നടപ്പാക്കുന്ന ‘കേര' പദ്ധതിയുടെ ഭാഗമായുള്ള കാർഷിക പരിശീലനാവശ്യകതാ സർവേ ആരംഭിച്ചു. നിലവിലെ കൃഷിരീതികളെക്കുറിച്ചും നൂതനവും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതുമായ ഇന്റർനെറ്റ് ഓഫ് തിങ്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രിസിഷൻ ഫാമിങ്, ഡ്രോൺ സാങ്കേതികവിദ്യ തുടങ്ങിയവയെക്കുറിച്ചുള്ള കർഷകർക്കുള്ള അറിവും അവബോധവും കൃഷി സംബന്ധമായ പരിശീലന ആവശ്യങ്ങളും മനസ്സിലാക്കുകയെന്നാണ് ലക്ഷ്യം.
നൂതന കാർഷിക സങ്കേതങ്ങൾ പ്രായോഗികമായി ഉപയോഗിക്കുന്നതിനുള്ള താൽപ്പര്യവും സർവേയിലൂടെ മനസ്സിലാക്കും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കർഷകർക്ക് ആവശ്യമായ വിദഗ്‌ധ പരിശീലന പരിപാടികൾ തയ്യാറാക്കുക. രണ്ട് രീതികളിലായാണ് സർവേക്കായുള്ള വിവരശേഖരണം. സർവേ പ്രതിനിധികൾ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കൃഷിഭവനുകളിൽ നേരിട്ടെത്തി കർഷകരുമായി സംസാരിച്ച് വിവരങ്ങൾ ശേഖരിക്കും. നേരിട്ടെത്താത്ത മറ്റ് പ്രദേശങ്ങളിലെ കർഷകർക്ക് ഓൺലൈനായി സർവേയിൽ പങ്കുചേരാം.
കാലാവസ്ഥാ അതിജീവന കൃഷിരീതികൾ വിജയകരമായി നടപ്പാക്കിയ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങൾ നേരിൽക്കണ്ട് പഠിക്കാനുള്ള അവസരവും പരിശീലനത്തിന്റെ ഭാഗമായി കർഷകർക്ക് ലഭിക്കും. വിദേശ രാജ്യങ്ങളിലെ നൂതന കാർഷിക മാതൃകകൾ സന്ദർശിക്കാനുള്ള അവസരമൊരുക്കാനും പദ്ധതി ലക്ഷ്യമിടുന്നു. സർവേയിൽ പങ്കെടുക്കാനും വിവരങ്ങൾ നൽകുന്നതിനും ക്യുആർ കോഡ് തയ്യാറാക്കിയിട്ടുണ്ട്. ഫോൺ: 8589996464.










0 comments