മഞ്ചേശ്വരം സ്വദേശി ഇന്ത്യൻ പൗരനല്ലെന്ന് വ്യാജപരാതി; ബിജെപി നേതാവിനെതിരെ കേസെടുക്കും

മുഹമ്മദ് (വലത്)
കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളികെ സ്വദേശിയായ വോട്ടറെ പട്ടികയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതി വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്ന് പരാതിക്കാരനെതിരെ കേസെടുക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ്. പൈവളികെ സ്വദേശി മുഹമ്മദ് എന്ന വോട്ടറുടെ ഇന്ത്യൻ പൗരത്വം ചോദ്യംചെയ്‌ത് ബിജെപി നേതാവ് നൽകിയ പരാതിയാണ് അടിസ്ഥാനമില്ലാത്തതെന്ന് തെളിഞ്ഞത്.
മുഹമ്മദിനെ വോട്ടർ പട്ടികയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഫോം–7 പ്രകാരം സമർപ്പിച്ച പരാതിയിൽ ഹിയറിങ് നടത്തി. ഹിയറിങ്ങിൽ പരാതിക്കാരന് തന്റെ ആരോപണത്തെ പിന്തുണയ്ക്കുന്ന തെളിവ് സമർപ്പിക്കാനായില്ല. ഇതോടെ പരാതി അടിസ്ഥാനരഹിതമെന്ന് വ്യക്തമായി. തുടർന്ന് മുഹമ്മദിന്റെ പേര് നിലവിലെ വോട്ടർപട്ടികയിൽ നിലനിർത്താൻ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർ ഉത്തരവിട്ടു.
മനപൂർവം തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് പരാതി നൽകിയതെന്ന് കണ്ടെത്തിയതിനാൽ ജനപ്രാതിനിധ്യ നിയമം, 1950 ലെ സെക്ഷൻ 31 പ്രകാരമുള്ള ശിക്ഷാർഹമായ കുറ്റമായി പരിഗണിക്കുന്നുവെന്ന് കലക്ടർ പറഞ്ഞു. പരാതിക്കാരനെതിരെ എഫ്‌ഐആർ രജിസ്റ്റർചെയ്ത് നിയമനടപടി സ്വീകരിക്കും.
വോട്ടർപട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനായി ഫോം–7 പ്രകാരം എതിർപ്പ് സമർപ്പിക്കുന്നത് നിയമപരമായ അവകാശമാണെങ്കിലും വ്യാജവിവരം നൽകി ജനാധിപത്യപ്രക്രിയയെ തെറ്റിദ്ധരിപ്പിക്കുന്ന ശ്രമം കടുത്ത നിയമനടപടിക്ക് വിധേയമാകുമെന്ന് കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു.










0 comments