"എന്റെ രാഷ്ട്രീയജീവിതത്തിൻ്റെ പ്രതിരൂപവും പതാകയുമാണ് പാർടി"; വ്യാജപ്രചാരണങ്ങൾക്കെതിരെ സുരേഷ് കുറുപ്പ്

അഡ്വ.കെ സുരേഷ് കുറുപ്പ്
യുഡിഎഫിലേക്കെന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ സിപിഐ എം നേതാവ് അഡ്വ.കെ സുരേഷ് കുറുപ്പ്. 1972ൽ സിപിഐ എം അംഗമായത് മുതൽ ഇന്നുവരെയും പാർടിയുടെ രാഷ്ട്രീയ നിലപാടുകളോട് തനിക്ക് ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് സുരേഷ് കുറുപ്പ് പറഞ്ഞു. രാഷ്ട്രീയം മറന്ന് ഏതെങ്കിലും സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന താൻ. തെരഞ്ഞെടുപ്പോ അതിലൂടെ ലഭിക്കുന്ന സ്ഥാനലബ്ധികളോ തനിക്ക് പ്രധാനമല്ല. സിപിഐ എം തന്റെ രാഷ്ട്രീയജീവിതത്തിൻ്റെ പ്രതിരൂപവും പതാകയുമാണെന്നും സുരേഷ് കുറുപ്പ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ന്യൂസ് 18 ചാനൽ ഉൾപ്പെടെ ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി സുരേഷ് കുറുപ്പ് മത്സരിക്കുമെന്ന വ്യാജവാർത്തകൾ പ്രചരിപ്പിച്ചതോടെയാണ് ഫേസ്ബുക്ക് പോസ്റ്റിൽ മറുപടി നൽകിയിരിക്കുന്നത്.
അഡ്വ.കെ സുരേഷ് കുറുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
കഴിഞ്ഞ കുറെ ദിവസങ്ങളായി ന്യൂസ് 18 ചാനലും അതിനെ തുടർന്ന് മറ്റു ചിലരും എന്നെക്കുറിച്ച് തികച്ചും വാസ്തവവിരുദ്ധമായ പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാൻ ഏറ്റുമാനൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മൽസരിക്കാൻ പോവുകയാണ് എന്നതാണ് ഈ പ്രചാരണം. ഞാൻ 1972 ൽ സിപിഐ (എം) ൽ അംഗമായതാണ്. അന്നു തൊട്ട് ഇന്നുവരെ സിപിഐ (എം) ന്റെ രാഷ്ട്രീയ നിലപാടുകളോട് ഒരു അഭിപ്രായ വ്യത്യാസവും എനിക്കില്ല. പാർട്ടി എൻ്റെ രാഷ്ട്രീയജീവിതത്തിൻ്റെ പ്രതിരൂപവും പതാകയുമാണ്. ഞാൻ രാഷ്ട്രീയം മറന്ന് ഏതെങ്കിലും സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന ഒരാളല്ല. തിരഞ്ഞെടുപ്പോ അതിലൂടെ ലഭിക്കുന്ന സ്ഥാനലബ്ധികളോ എനിക്ക് പ്രധാനമല്ല. എൻ്റെ ഇടതുപക്ഷരാഷ്ട്രീയപ്രവർത്തനത്തിൻ്റെ ഭാഗമായി വന്ന അവസരങ്ങൾ മാത്രമായിരുന്നു അതെല്ലാം തന്നെ. എന്റെ രാഷ്ട്രീയമാണ് എനിക്ക് മുഖ്യം എന്ന് എന്നെ സ്നേഹിക്കുന്ന മിത്രങ്ങളേയും എന്നിൽ വിശ്വാസമർപ്പിച്ചിട്ടുള്ള ജനങ്ങളേയും എനിക്കറിയാത്ത കാരണങ്ങളാൽ എന്നോട് ശത്രുഭാവേന പ്രവർത്തിക്കുന്നവരേയും അറിയിക്കട്ടെ.









0 comments