print edition ‘ആയുഷ്‌മാൻ ഭാരതി’ലും കേരളം ഒപ്പിട്ടത് അവസാനം : കെ കെ ശൈലജ

പാലക്കാട്
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ‘ആയുഷ്‌മാൻ ഭാരതി’ലും കേരളം ഒപ്പിട്ടത് അവസാന നിമിഷമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ. 18 ലക്ഷം പേർക്കുമാത്രമേ പദ്ധതികൊണ്ട് ഗുണമുള്ളു. അതിലെ 40 ശതമാനം കേന്ദ്രവും ബാക്കി 60 ശതമാനം കേരളവുമാണ് വഹിക്കേണ്ടത്. എന്നാൽ, 42 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സംസ്ഥാനം സഹായം നൽകുന്നുണ്ട്. ആയുഷ്‌മാൻ പദ്ധതിയിൽ രാഷ്‌ട്രീയ സ്വാസ്ഥ്യ ബീമ യോജന (ആർഎസ്‌ബിവൈ) ഉൾപ്പെടുത്തിയതോടെ കേരളത്തിന് ഓരോ വർഷവും ലഭിക്കേണ്ട 200 കോടി രൂപ തടസ്സപ്പെട്ടു. പദ്ധതിയിൽ ഒപ്പിട്ടാലേ തുക ലഭിക്കൂവെന്നായിരുന്നു കേന്ദ്ര നിലപാട്. കേരളം നടപ്പാക്കിയ കാരുണ്യ പദ്ധതികൂടി ഇതിന്റെ ഭാഗമാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. അത് അംഗീകരിച്ച ശേഷമാണ് ഒപ്പിട്ടത്.
42 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് കൊടുക്കാനുള്ള തുക നഷ്ടമാകുന്നത് ഒഴിവാക്കാനാണ് പദ്ധതിയിൽ ചേർന്നത്. കേരളം ഒരുപാട് റവന്യൂ വരുമാനമുള്ള സംസ്ഥാനമല്ല. പണം കിട്ടാൻ നമ്മൾ നിർബന്ധിതരാകുന്നു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതും അവസാന നിമിഷമാണ്. എസ്‌എസ്‌കെ ഫണ്ട് കിട്ടാതിരുന്നാൽ കുട്ടികൾക്കുള്ള സൗജന്യ ഭക്ഷണം, യുണിഫോം, പാചകതൊഴിലാളികൾക്കുള്ള ശന്പളം എന്നിവ മുടങ്ങും.
സ്‌കൂളുകളിൽ കളിക്കളം ഉൾപ്പെടെ നിർമിക്കുന്നത് ഇൗ ഫണ്ട് ഉപയോഗിച്ചാണ്. 1400 കോടിയോളം രൂപയാണ് ഇപ്പോള്‍ മുടങ്ങിയത്. ഇത്രയും തുക തടസ്സപ്പെട്ടപ്പോഴാണ് അവസാന നിമിഷം ഒപ്പിട്ടത്. എൻഇപിയെ പൂർണമായി തള്ളിക്കളയാനാവില്ല. എന്നാൽ അതിനിടയിലൂടെ കടത്തുന്ന ജനാധിപത്യ വിരുദ്ധവും മതേതരത്വ വിരുദ്ധവുമായ കര്യങ്ങളെയാണ് ശക്തമായി എതിർക്കുന്നത്. പദ്ധതിയിൽ ഒപ്പിട്ടാൽ പൂർണമായി കേന്ദ്രത്തിന് കീഴടങ്ങുന്നു എന്നല്ല അർഥമെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് പ റഞ്ഞു.










0 comments