ജുഡീഷ്യൽ സിറ്റി ; 12 ലക്ഷം ചതുരശ്രയടിയിൽ 3 ടവർ

കൊച്ചി
അത്യാധുനിക സൗകര്യങ്ങളും സംവിധാനവുമുള്ള മൂന്ന് ടവറുകളായാണ് കളമശേരിയിൽ ജുഡീഷ്യൽ സിറ്റി ഉയരുക. ഇന്ത്യൻ ഭരണഘടനയിലെ സുപ്രധാന തത്വങ്ങളായ തുല്യതയും സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശങ്ങളും ഉറപ്പുവരുത്തുന്ന 14, 19, 21 ആർട്ടിക്കിളുകളെ സങ്കൽപ്പിച്ചാണ് മൂന്നു ടവറുകളുടെ രൂപകൽപ്പന.
പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ ഡിസൈൻപ്രകാരം, എച്ച്‌എംടിയുടെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് 12 ലക്ഷത്തിലധികം ചതുരശ്രയടിയിലായിരിക്കും വാസ്‌തുഭംഗിയോടെ ടവറുകൾ പൂർത്തിയാക്കുക.
2023ലെ മുഖ്യമന്ത്രി– ചീഫ് ജസ്‌റ്റിസ് വാർഷികയോഗത്തിന്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടർച്ചയായാണ് മന്ത്രിസഭയുടെ തീരുമാനമെത്തിയത്. ജുഡീഷ്യല്‍ സിറ്റിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം കളമശേരിയാണെന്ന് നിയമമന്ത്രി പി രാജീവും ഹൈക്കോടതി ജഡ്ജിമാരും നടത്തിയ സ്ഥലപരിശോധനയ്‌ക്കുശേഷം വിലയിരുത്തിയിരുന്നു. എല്ലാവർക്കും എത്തിച്ചേരാനുള്ള യാത്രാസൗകര്യം, പ്രദേശത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രാധാന്യം എന്നിവയെല്ലാം കണക്കിലെടുത്തിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മന്ത്രിയും ജഡ്‌ജിമാരും കളമശേരിയിലെ രണ്ട് സ്ഥലങ്ങൾ സന്ദർശിച്ചത്. എച്ച്‌എംടിയുടെ 23 ഏക്കറും 27 ഏക്കറും വരുന്ന രണ്ട് സ്ഥലങ്ങൾ പരിശോധിച്ചു.
നിലവിലുള്ള ഹൈക്കോടതിമന്ദിരം വിപുലീകരിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിന് ഒട്ടേറെ പരിമിതികളുണ്ട്. ഇക്കാരണത്താലാണ് സ്ഥലപരിശോധനയടക്കം നടത്തി കളമശേരിയിൽ ജുഡീഷ്യൽ സിറ്റി എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് പി രാജീവ് പറഞ്ഞു.









0 comments