print edition "വിദ്യാർഥി പ്രക്ഷോഭത്തെ ജമാഅത്തെ ഇസ്ലാമി ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു'

വർക്കല: ബംഗ്ലാദേശിൽ ഷെയ്‌ഖ് ഹസീന സർക്കാരിനെതിരെ നടന്ന വിദ്യാർഥിപ്രക്ഷോഭത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ച സംഘടനയിലൊന്ന് ജമാഅത്തെ ഇസ്ലാമിയാണെന്ന് പ്രമുഖ സഞ്ചാരിയും ഇന്ത്യ ടുഡേ മുൻ എഡിറ്ററുമായിരുന്ന സുദീപ് ചക്രവർത്തി. തൊഴിലില്ലായ്‌മയും തൊഴിൽ നൽകുന്നതിലെ പ്രശ്‌നങ്ങളും ഉന്നയിച്ചാണ് വിദ്യാർഥികൾ പ്രക്ഷോഭം തുടങ്ങിയത്. പ്രശ്‌നം പൊട്ടിപ്പുറപ്പെടുന്ന 2024ൽ അവിടത്തെ സർവകലാശാലയിൽ ഞാൻ അധ്യാപകനായിരുന്നു. എന്റെ വിദ്യാർഥികളും സമരത്തിൽ പങ്കാളികളായി. പൊതുമുതൽ നശിപ്പിച്ചുകൊണ്ടായിരുന്നില്ല വിദ്യാർഥികളുടെ സമരം. ചില ഗ്യാങ്ങുകളാണ് വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും തീയിട്ടത്. ബംഗ്ലാദേശിന്റെ സുസ്ഥിരത, ഇന്ത്യയുടെയും സുസ്ഥിരതയാണ്.
25 വർഷംമുന്പ് കേരളത്തിൽ
ഇന്ത്യാടുഡേയുടെ എഡിറ്ററായിരിക്കെ 25 വർഷംമുന്പാണ് ഞാൻ ആദ്യമായി കേരളം സന്ദർശിച്ചത്. ടൂറിസംമേഖലയെ സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാനായിരുന്നു അത്. കേരളത്തിലെ നിരവധി സ്ഥലങ്ങളെ അതിൽ പരാമർശിച്ചിരുന്നു. രാജ്യത്തിന്റെ സജീവശ്രദ്ധയിലേക്ക് കേരളത്തെ എത്തിക്കാനായി.
ഇവിടത്തെ ഭക്ഷണവും സ്ഥലവും ഇഷ്ടമാണ്. കേരളത്തിൽ നിരവധി സുഹൃത്തുക്കളുമുണ്ട്. വർക്കലയിൽ വലിയ മാറ്റമുണ്ടായിട്ടുണ്ടെങ്കിലും പഴയ ശാന്തതയുണ്ട്. അതേസമയം കോവളത്ത് മാലിന്യകേന്ദ്രങ്ങളുണ്ടായി വന്നു. ജീവിക്കുന്ന ഗോവയെക്കാൾ മെച്ചപ്പെട്ട നിലയിലാണ് ഇപ്പോഴും കേരളം. ഒരുപക്ഷേ ഭാവിയിൽ ഞാൻ സ്ഥിരതാമസത്തിനുമെത്തിയേക്കാം.
തനിമ നിലനിർത്തണം
കേരളത്തിന്റെ ഭംഗി ലാളിത്യമാണ്. ഹിന്ദുവെന്നോ ഇസ്ലാമെന്നോ ക്രൈസ്‌തവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ച് കഴിയുന്നു. ഇതൊക്കെയാണെങ്കിലും നാടിന്റെ തനിമ നിലനിർത്താനാകണം.
വ്യാപകമായി കെട്ടിടങ്ങൾ നിർമിക്കുന്നത് ശരിയല്ല. ഗോവയെയും ഉത്തരാഖണ്ഡിനെയും തകർത്തത് അതാണ്. കേരളം അത് തിരിച്ചറിഞ്ഞുതുടങ്ങിയെന്ന് കരുതുന്നു. കേരള ടൂറിസം സംഘടിപ്പിച്ച ‘യാനം’ ഏറെ സന്തോഷം പകരുന്നു.









0 comments