ഐ സി ബാലകൃഷ്‌ണൻ പ്രതിയായ കോഴക്കേസ്
print edition വിശദ മൊഴിയെടുക്കാൻ വിജിലൻസ്; ഫോൺ രേഖകൾ പരിശോധിക്കും


സ്വന്തം ലേഖകൻ
Published on Oct 20, 2025, 01:54 AM | 1 min read
കൽപ്പറ്റ: ഐ സി ബാലകൃഷ്‌ണൻ എംഎൽഎ പ്രതിയായ കോൺഗ്രസ് നിയമന കോഴക്കേസിൽ സാക്ഷികളുടെ വിശദ മൊഴിയെടുക്കാൻ അന്വേഷക സംഘം. വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കാൻ കാരണമായ നിയമനക്കോഴക്കേസിൽ ബാലകൃഷ്‌ണനെതിരെ ശക്തമായ തെളിവുകൾ പ്രാഥമിക അന്വേഷണത്തിൽത്തന്നെ ലഭിച്ചിരുന്നു.
വയനാട് വിജിലൻസ് ഡിവൈഎസ്‌പി ഷാജി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്‌ചമുതൽ അന്വേഷണം ഉൗർജിതമാക്കും. പ്രാഥമിക അന്വേഷണത്തിൽ മൊഴിയെടുത്തവരെ വീണ്ടും വിളിപ്പിച്ച് വിശദ മൊഴിരേഖപ്പെടുത്തും. വയനാട് മുൻ ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റെയും മറ്റ് 16 പേരുടെയും മൊഴി പ്രാഥമിക അന്വേഷണത്തിൽ എടുത്തിരുന്നു. ഇവർക്കൊപ്പം കൂടുതൽ പേരുടെ മൊഴിയെടുത്തശേഷമാകും എംഎൽഎയെ ചോദ്യംചെയ്യുക. എൻ എം വിജയന്റെ വീട്ടിലെത്തി ആറ് ലക്ഷം രൂപ ഐ സി ബാലകൃഷ്‌ണൻ വാങ്ങിക്കൊണ്ടുപോകുന്നത് കണ്ടെന്ന് വിജയന്റെ മകൻ വിജേഷ് മൊഴിനൽകിയിട്ടുണ്ട്. പലതവണ വീട്ടിൽവന്ന് പണം വാങ്ങിയെന്ന വിജയന്റെ മരുമകൾ പത്മജയുടെ വെളിപ്പെടുത്തലുമുണ്ട്. ഇതും അന്വേഷിക്കും. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കും. ഫോൺ വിളികളും രേഖകളും പരിശോധിക്കും. വിജയന്റെ ബാങ്ക് ഇടപാടുകളും വിശദമായി പരിശോധിക്കും.
പ്രാഥമിക അന്വേഷണത്തിൽ എംഎൽഎയെ രണ്ടുമണിക്കൂർ ചോദ്യംചെയ്‌തിരുന്നു. വിശദ അന്വേഷണത്തിൽ ലഭിക്കുന്ന വിവരങ്ങളുടെകൂടി അടിസ്ഥാനത്തിലാകും ഇനിയുള്ള ചോദ്യംചെയ്യൽ.










0 comments