print edition കേരള പഠന കോൺഗ്രസ് ; അതിനൂതനമായ ആശയങ്ങൾ ഉരുത്തിരിയും : എസ് രാമചന്ദ്രൻ പിള്ള

ഏറ്റവും നൂതനമായ ആശയങ്ങളുടെ രൂപവൽക്കരണത്തിന് ഏറ്റവും ആധുനികമായ കാഴ്‌ചപ്പാട് ഉയർത്തിക്കൊണ്ടുവരികയാണ് അഞ്ചാം കേരള പഠനകോൺഗ്രസിന്റെ ലക്ഷ്യം. എൽഡിഎഫ് സർക്കാരുകളുടെ പ്രവർത്തനഫലമായി പല മേഖലയിലും കേരളം ഇന്ന് ഇന്ത്യയിൽ ഒന്നാംസ്ഥാനത്താണ്. സാമൂഹികനീതി മുൻനിർത്തിയുള്ള സാമ്പത്തിക വികസന കാഴ്‌ചപ്പാടാണ് എൽഡിഎഫിന്റെത്. വീണ്ടും തുടർഭരണം നിശ്‌ചയിക്കുന്ന തെരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിലാണ് ഇത്തവണ പഠന കോൺഗ്രസ്.
കേരളത്തെ ആധുനിക ലോക നിലവാരത്തിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാകണം. അതോടൊപ്പം, കേരളത്തിലെ പല മേഖലകളിലും അവശേഷിക്കുന്ന പിന്നോക്കാവസ്ഥയ്‌ക്ക് അതിവേഗം പരിഹാരം കാണാനാകണം. ആ വമ്പിച്ച പ്രാധാന്യമാണ് അഞ്ചാം പഠന കോൺഗ്രസിനുള്ളത്.
എഐ, ഡാറ്റാ സയൻസ് തുടങ്ങി നവീന സാങ്കേതികവിദ്യകളിൽ കേരളത്തെ ലോകനിലവാരത്തിലെത്തിക്കാൻ കഴിയണം. ഉന്നതവിദ്യാഭ്യാസരംഗത്തെ അതിവേഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തണം. കാർഷിക വ്യാവസായിക മേഖലകളിൽ മൂല്യവർധിത ഉൽപ്പന്നങ്ങളിലൂടെ വളർച്ച നേടാനാകണം.
കേരളത്തെ സംബന്ധിച്ച് ഇടത്തരക്കാരിൽ വലിയ വർധനവുണ്ടായി. 40 ശതമാനം ജനങ്ങളുടെ വരുമാനത്തിൽ വർധനവുണ്ടായിട്ടുണ്ട്. പാവപ്പെട്ടവരുടെ എണ്ണത്തിൽ കുറവുണ്ടായി. പാവപ്പെട്ടവരുടെ പൂർണ സുരക്ഷ ഉറപ്പുവരുത്തി ഇടത്തരക്കാരുടെ പ്രതീക്ഷയ്‌ക്കനുസരിച്ച് അതിവേഗമുള്ള വികസനം നേടാനാകണം. ഇതിനായുള്ള ചർച്ച പഠന കോൺഗ്രസിലുണ്ടാകും.
കേരളത്തിന്റെ അതിവേഗത്തിലുള്ള വികസനത്തെ തടസ്സപ്പെടുത്താനുള്ള പലശ്രമങ്ങളും യുഡിഎഫിന്റെയും ബിജെപിയുടെയും ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. സംസ്ഥാനങ്ങളുടെ ധനവും അധികാരവും വെട്ടിക്കുറയ്‌ക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കേന്ദ്രത്തിന്റെ സാമ്പത്തിക സമീപനം സാമ്പത്തിക ഉപരോധത്തിലേക്ക് എത്തി. ഇൗ നിലയിലുള്ള തടസ്സങ്ങൾ എങ്ങനെ മറികടക്കാനാകും എന്നതും പഠന കോൺഗ്രസ് ചർച്ചചെയ്യും.










0 comments