ഇടുക്കിയിൽ കനത്ത മഴ തുടരുന്നു; പലയിടങ്ങളിലും മണ്ണിടിച്ചിൽ

ഇടുക്കി: ജില്ലയിൽ കാലവർഷക്കെടുതി രൂക്ഷമാകുന്നു. ഇടവിട്ട് ശക്തമായ മഴ തുടരുന്നതിനിടെ രാത്രിയിൽ പെയ്ത കനത്ത മഴയിൽ വിവിധ മേഖലകളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്തു. നിരവധി റോഡുകളിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
കട്ടപ്പന-കുമളി സംസ്ഥാനപാതയിലും വണ്ണപ്പുറം-ചേലച്ചുവട് പാതയിലും മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കട്ടപ്പന-ചെറുതോണി റൂട്ടിൽ കാൽവരി മൗണ്ടിന് സമീപവും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
കീരിത്തോട് സ്കൂൾ ജംഗ്ഷന് സമീപം വൻമരം റോഡിലേക്ക് വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. തങ്കമണിയിൽ വീടുകളിൽ വെള്ളം കയറി. തൊമ്മൻകുത്ത്, തട്ടേക്കണ്ണി മേഖലകളിലും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ അടിമാലി വരെയുള്ള ഭാഗത്ത് രാത്രിയാത്ര നിരോധിച്ചിരുന്നു. ജില്ലയിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു
കല്ലാർകുട്ടി, , കല്ലാർ, ഇരട്ടയാർ തുടങ്ങിയ ഡാമുകളിൽ ജലനിരപ്പ് റെഡ് അലർട്ട് പരിധിയിലാണ്. ഇരട്ടയാർ ഡാമിൽ നിന്നുള്ള വെള്ളം ഒഴുക്കിവിടുന്നതിനായി ഷട്ടറുകൾ തുറന്നിട്ടുണ്ട്.
ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും വലിയ വർധനവുണ്ടായി. 24 മണിക്കൂറിനിടെ നാല് അടിയോളം ഉയർന്ന ജലനിരപ്പ് നിലവിൽ 2344.56 അടിയിലെത്തി. ഇന്നലെ രാവിലെ ജലനിരപ്പ് 2339.62 അടിയായിരുന്നു.







0 comments