മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത്; ബിലാലുമായി സിന്ധുവിന് സാമ്പത്തിക ഇടപാടുകൾ


സ്വന്തം ലേഖകൻ
Published on May 23, 2026, 09:26 AM | 1 min read
കൊച്ചി : മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയതിന്റെ മുഖ്യസൂത്രധാരൻ മാവേലിക്കര സ്വദേശി ബിലാലും (ശ്രീകുമാർ) ഒന്നാംപ്രതി സിന്ധുവും തമ്മിൽ നിരവധിതവണ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി കണ്ടെത്തി. സിന്ധു, ബിലാലിന്റെ അക്കൗണ്ടിലേയ്‌ക്ക് യുപിഐ ഇടപാട് വഴി പലതവണ പണം അയച്ചതിന്റെ രേഖകളാണ് അന്വേഷകസംഘത്തിന് ലഭിച്ചത്. കേസിലെ മൂന്നാംപ്രതി പി മഞ്‌ജിമയുടെയും നാലാംപ്രതി അലീന എബ്രഹാമിന്റെയും ഫോണുകളിൽ ബിലാലിന്റെ പേര് ‘ബിലാലിക്ക’ എന്നാണ് സേവ് ചെയ്‌തിരുന്നത്.
ബിലാലിന്റെ മൊബൈൽഫോണിൽ നിരവധി യുവതികളുടെ വിവിധ പോസുകളിലുള്ള ഫോട്ടോകൾ കണ്ടെത്തി. ഇൗ യുവതികളുമായി ഇയാൾ നടത്തിയ വാട്‌സാപ് ചാറ്റുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ബിലാലിന്റെ ഫോണിലെ യുവതികളുടെ ചിത്രങ്ങൾ പല ടെലഗ്രാം ഗ്രൂപ്പുകളിലും ഷെയർ ചെയ്‌തിട്ടുള്ളതാണെന്നും കണ്ടെത്തി.
സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള ‘അലീസ ഇവന്റ്‌സ്’ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ പരസ്യത്തിൽ ആകൃഷ്ടരായി എത്തുന്ന യുവതികളുടെ വീട്ടിൽ ചെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത് ഇയാളായിരുന്നു. പരാതിക്കാരിയെയും മഞ്‌ജിമയെയും സിന്ധുവിന് പരിചയപ്പെടുത്തിയത് ബിലാലാണ്. കേസിൽ പിടിയിലാകാനുള്ള ഷംലയും അറസ്‌റ്റിലായ മഞ്‌ജിമയും ബിലാലിനൊപ്പം കഴിഞ്ഞ ഫെബ്രുവരി 20ന് ദുബായിലേയ്‌ക്ക് പോയതിന്റെ യാത്രാരേഖകൾ അന്വേഷകസംഘത്തിന് ലഭിച്ചു. സിന്ധുവാണ് ഇവർക്ക് വിസിറ്റിങ് വിസയും വിമാനടിക്കറ്റും എടുത്തുനൽകിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ബിലാലിനെ ജൂൺ അഞ്ചുവരെ റിമാൻഡ് ചെയ്‌തു.










0 comments