കനത്ത മഴ: കോഴിക്കോട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

AI പ്രതീകാത്മക ചിത്രം / Gemini
തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു. രണ്ട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്നാണ് മുൻകരുതൽ നടപടിയായി അതത് ജില്ലാ കലക്ടർമാർ അവധി ഉത്തരവിറക്കിയത്.
കാസർകോട് ജില്ലയിൽ പ്രഫഷനൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് ഈ അവധി ബാധകമല്ല. കൂടാതെ, മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും യാതൊരു മാറ്റവും ഉണ്ടായിരിക്കില്ലെന്ന് കാസർകോട് കലക്ടർ അറിയിച്ചു.
കോഴിക്കോട് ജില്ലയിലും കനത്ത മഴയെത്തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുള്ളതിനാൽ അപകടങ്ങൾ ഒഴിവാക്കാനാണ് കലക്ടറുടെ തീരുമാനം. ജില്ലയിലെ സ്കൂളുകൾ, പ്രഫഷനൽ കോളജുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ എന്നിവയ്ക്ക് നാളെ അവധിയായിരിക്കും. എന്നാൽ യൂണിവേഴ്സിറ്റി പരീക്ഷകളും പി എസ് സി പരീക്ഷകളും മുൻപ് നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും കോഴിക്കോട് കലക്ടർ വ്യക്തമാക്കി.










0 comments