നെയ്യാറ്റിൻകരയില്‍ ഗോപന്റെ മരണം ഹൃദയാഘാതം മൂലം; പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം ഹൃദയാഘാതം മൂലമെന്നും ദുരൂഹതയില്ലെന്നും പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. നെയ്യാറ്റിൻകര കോടതിയിലാണ് അന്വേഷണ സംഘം കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോർട്ട് നൽകിയത്.2025 ജനുവരി 9-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ഗോപൻ 'സമാധിയായി' എന്ന് കാണിച്ച് മക്കൾ വീടിന് സമീപം പോസ്റ്ററുകൾ പതിച്ചതാണ് നാട്ടുകാരിൽ സംശയത്തിനിടയാക്കിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് പ്രദേശവാസികൾ രംഗത്തെത്തുകയും ഔദ്യോഗികമായി മരണം സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ 'ആളെ കാണാനില്ല' എന്ന വകുപ്പ് ചുമത്തി പോലീസ് കേസെടുക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, രോഗബാധിതനായിരുന്ന ഗോപൻ മരണപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം മറ്റാരെയും കാണിക്കാതെ വീട്ടുപറമ്പിൽ 'സമാധിയിരുത്തുക'യായിരുന്നുവെന്നും ഭാര്യ സുലോചനയും മക്കളായ രാജസേനനും സനന്തനും മൊഴി നൽകി. ഇതിന് പിന്നാലെ സമാധിയിട
മെന്ന് അവകാശപ്പെട്ട കോൺക്രീറ്റ് അറ പോലീസ് സീൽ ചെയ്തു.
മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താനുള്ള നീക്കത്തെ കുടുംബം ആദ്യം ശക്തമായി എതിർത്തിരുന്നു. സബ് കളക്ടർ ഒ.വി. ആൽഫ്രഡ് നൽകിയ നിയമപരമായ നോട്ടീസിനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിച്ചെങ്കിലും, അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടികൾ തടയാനാകില്ലെന്നു വ്യക്തമാക്കി ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു.
തുടർന്ന് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. പ്രാഥമിക നിഗമനമായ ഹൃദയാഘാതം തന്നെയാണ് മരണകാരണമെന്ന് കെമിക്കൽ പരിശോധനാ ഫലവും ഉറപ്പുനൽകിയതോടെയാണ് പോലീസ് നടപടികൾ പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് നൽകിയത്.








0 comments