print edition സർക്കാരിന്റെ വിപണി ഇടപെടൽ പാളി: റേഷൻകടകളിലും സപ്ലൈകോയിലും ആളുകൾ കുറഞ്ഞു


സ്വന്തം ലേഖകൻ
Published on Aug 26, 2026, 01:30 AM | 1 min read
തിരുവനന്തപുരം: ഓണക്കാലത്ത് വിലക്കയറ്റം രൂക്ഷമാകാൻ കാരണം വിപണി ഇടപെടലിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ. മുൻ വർഷങ്ങളിൽ സർക്കാർ ഫലപ്രദമായി ഇടപെട്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം 56,73,960 പേരാണ് ഓണക്കാലത്ത് സപ്ലൈകോയിൽ എത്തിയത്. എന്നാൽ, ഇത്തവണ ഇതിന്റെ പകുതി ഗുണഭോക്താക്കൾമാത്രം. കഴിഞ്ഞ വർഷം 386.19 കോടി രൂപയുടെ വിൽപ്പന നടന്നിടത്ത് ഇത്തവണ 350 കോടി രൂപയ്‌ക്കു താഴെയേ വിൽപ്പന നടന്നിട്ടുള്ളൂ. സബ്സിഡി സാധനങ്ങളുടെ വിൽപ്പന 180 കോടിയായിരുന്നത് 121 കോടിയായി കുറഞ്ഞെന്ന് മുൻ ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.
ഇത്തവണ റേഷൻ വിതരണവും താളംതെറ്റിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഓണക്കാലത്ത് റേഷൻ വിതരണം 86.77 ശതമാനമായിരുന്നത് ഇത്തവണ 70.72 ശതമാനമായി കുറഞ്ഞു. മുൻവർഷം 82,55,441 കുടുംബം റേഷൻവിഹിതം കൈപ്പറ്റി. ഇത്തവണ തിങ്കൾ വൈകിട്ട് വരെ 67,80,518 കുടുംബങ്ങളേ റേഷൻവിഹിതം വാങ്ങിയിട്ടുള്ളൂ. കഴിഞ്ഞവര്‍ഷം റേഷൻ കടകൾവഴി നീല, വെള്ള കാർഡ് ഉടമകൾക്ക് 10.90 രൂപയ്‌ക്ക് നിലവാരമുള്ള 10 കിലോ അരി നൽകിയിരുന്നു. ഇപ്പോൾ അതിന്റെ വില 26 രൂപയാണ്. കൂടാതെ എല്ലാ കാർഡുടമകൾക്കും സപ്ലൈകോ ഔട്ട്‌ലറ്റുകൾ വഴി 26 രൂപയ്ക്ക് 20 കിലോ അരിവരെ വാങ്ങാൻ കഴിയുമായിരുന്നു. ആ പദ്ധതിയും നിലച്ചു. വിപണി ഇടപെടലിൽ സർക്കാർ പരാജയപ്പെട്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്നും ജി ആർ അനിൽ അറിയിച്ചു.










0 comments