ഗ്ലോബൽ പബ്ലിക് സ്കൂൾ എൻഒസി ഹാജരാക്കിയിട്ടില്ല; മിഹിറിന്റെ ആത്മഹത്യ ഗൗരവത്തോടെ കാണുന്നു: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവം ഗൗരവമായി കാണുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മിഹിറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഹിൽ പാലസ് പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരികയാണെന്നും മന്ത്രി അറിയിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല സിബിഎസ്ഇ , ഐസിഎസ്ഇ സ്‌കൂളുകൾ പ്രവർത്തിക്കുന്നതെങ്കിലും അവയ്ക്ക് സംസ്ഥാനത്ത് പ്രവർത്തിക്കുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പിന്റെ എൻഒസി ആവശ്യമാണ്. എന്നാൽ മിഹിലിന്റെ സ്കൂളായ ഗ്ലോബൽ പബ്ലിക് സ്കൂൾ ഇതുവരെ എൻഒസി സമർപ്പിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
സ്‌കൂളിന് എൻഒസി ലഭിച്ചതുമായി ബന്ധപ്പെട്ട രേഖകൾ അടിയന്തരമായി സമർപ്പിക്കാൻ സ്‌കൂൾ അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി തുടർനടപടികൾ ദ്രുതഗതിയിൽ സ്വീകരിച്ച് വരികയാണ്. വളരെ ഗൗരവത്തോടെയാണ് സർക്കാർ മിഹിറിന്റെ മരണത്തെ കാണുന്നതെന്നും ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി മിഹിർ അഹമ്മദാ(15)ണ് ജനുവരി 15ന് ചോയ്സ് പാരഡൈസ് ഫ്ലാറ്റിൻ്റെ 26-ാം നിലയിൽനിന്ന് വീണ് മരിച്ചത്. ടോയ്‌ലറ്റ് നക്കിച്ചതുൾപ്പെടെ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് മകൻ ഇരയായെന്ന് ചൂണ്ടിക്കാട്ടി സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ബാലാവകാശ കമീഷനും രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസും പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചു.
സഹപാഠികൾ മിഹിറിനെ ശുചിമുറിയിൽ കൊണ്ടുപോയി മർദിച്ചതായും ക്ലോസറ്റ് നക്കിച്ചതായും മുഖം താഴ്ത്തി ഫ്ലഷ് ചെയ്‌തതായും പരാതിയിലുണ്ട്. സ്കൂളിലെ റാഗിങ്ങാണ് മിഹിർ അഹമ്മദ് മരിക്കാൻ കാരണമെന്ന് പരാതിയിൽ പറയുന്നു. മകന്റെ മരണശേഷം സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച സോഷ്യൽ മീഡിയ ചാറ്റിൽ നിന്നാണ് മകൻ നേരിട്ട ദുരനുഭവം കുടുംബം അറിയുന്നത്.
മിഹിർ ആദ്യം പഠിച്ചിരുന്ന ഇൻഫോപാർക്ക് ജെംസ് സ്കൂളിലെ വൈസ് പ്രിൻസിപ്പൽ, ക്ലാസ് ടീച്ചർ തുടങ്ങിയവരുടെ മൊഴി ഹിൽപാലസ് പൊലീസെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ മിഹിറിന്റെ മാതാപിതാക്കൾ, ഗ്ലോബൽ സ്‌കൂൾ അധികൃതർ എന്നിവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.








0 comments