വിദ്യാർഥികളുടെ പഠനത്തുടർച്ച ; കേരളത്തിൽ 99.5% ദേശീയ ശരാശരി 69%

തിരുവനന്തപുരം
സംസ്ഥാനത്ത് ഒന്നാം ക്ലാസിൽ ചേരുന്ന 99.5 ശതമാനം കുട്ടികളും പത്താം ക്ലാസ് വരെ പഠനം തുടരുന്നുവെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2024–25ലെ ‘യു ഡയസ് പ്ലസ്’ റിപ്പോർട്ട്. ഇതിൽ 90 ശതമാനം കുട്ടികൾ ഹയർ സെക്കൻഡറിയുടെ ഭാഗമാകുന്നു. എന്നാൽ, ദേശീയതലത്തിൽ ഒന്നിൽ ചേരുന്ന കുട്ടികളിൽ 62.9 ശതമാനം മാത്രമാണ് പത്താം ക്ലാസിൽ എത്തുന്നത്. 12ൽ എത്തുന്നവർ 47.2 ശതമാ നവും.
രാജ്യത്തെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവരം സമഗ്രമായി ശേഖരിച്ചാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. ഐടിഐ, പോളിടെക്‌നിക് എന്നിവയിൽ പ്രവേശിക്കുന്ന കുട്ടികളുടെ കണക്ക് ഇതിലില്ല. സ്‌കോൾ കേരളയിൽ പഠിക്കുന്ന കുട്ടികളുമുണ്ട്. ഇതുകൂടി ചേരുമ്പോൾ കേരളത്തിന്റെ കണക്ക് 100 ശതമാനമാകുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗുജറാത്തിൽ സ്‌കൂളിൽ പ്രവേശിക്കുന്ന കുട്ടികളിൽ 71.2 ശതമാനമേ പത്തിൽ എത്തുന്നുള്ളൂ. ഉത്തർപ്രദേശിലും ജാർഖണ്ഡിലും ഇത് യഥാക്രമം 49.6, 52.3 ശതമാനമാണ്.
കമ്പ്യൂട്ടർ ലഭ്യമായ സ്‌കൂളുകൾ ഇന്ത്യയിൽ 57.9 ശതമാനമാണ്. കേരളത്തിൽ 99.1 ശതമാനം സ്‌കൂളുകളിലും ഈ സൗകര്യം ഉണ്ട്. 99.3 ശതമാനം സർക്കാർ സ്‌കൂളുകളിലും കമ്പ്യൂട്ടർ സൗകര്യമുണ്ട്. സംസ്ഥാനത്ത് 91.7 ശതമാനം സ്‌കൂളിലും ഇന്റർനെറ്റ് സൗകര്യങ്ങളുണ്ട്.
അധ്യാപകരുടെ ഗുണമേന്മയിലും സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളിലും കേരളം മുൻപന്തിയിലാണ്. ലൈബ്രറി, കളിസ്ഥലം, ശുചിമുറികൾ, വൈദ്യുതി, ഡിജിറ്റൽ സംവിധാനങ്ങൾ തുടങ്ങിയവയിൽ സംസ്ഥാനത്തെ സ്‌കൂളുകൾ ദേശീയതലത്തിൽ മുൻനിരയിലാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.










0 comments