കേരള സർവ്വകലാശാല മുൻ വി സി ഡോ. വി പി മഹാദേവൻ പിള്ള അന്തരിച്ചു

തിരുവനന്തപുരം: കേരള സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. വി പി മഹാദേവൻ പിള്ള അന്തരിച്ചു. 67 വയസായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ വെച്ച് ഞായറാഴ്ച രാവിലെ 8.30നായിരുന്നു അന്ത്യം.
പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ സ്വദേശിയാണ് അദ്ദേഹം. തിരുവനന്തപുരത്ത് ഉള്ളൂരിലാണ് സ്ഥിരതാമസം. ചൊവ്വാഴ്ച തിരുവനന്തപുരത്ത് വെച്ച് ഭൗതികദേഹം സംസ്കരിക്കും.
കേരള സർവ്വകലാശാലയിലെ ഓപ്‌ടോ ഇലക്‌ട്രോണിക്‌സ് വിഭാഗം മേധാവിയും അപ്ലൈഡ് സയൻസസ് ഫാക്കൽറ്റി ഡീനുമായിരിക്കെയാണ് അദ്ദേഹത്തെ കേരള സർവകലാശാല വൈസ് ചാൻസലറായി നിയമിക്കുന്നത്. 2018ൽ അന്നത്തെ ഗവർണറും സർവ്വകലാശാലാ ചാൻസലറുമായ പി സദാശിവമാണ് മഹാദേവൻ പിള്ളയെ നാല് വർഷത്തേക്ക് വൈസ് ചാൻസലറായി നിയമിച്ചത്.
വിദ്യാഭ്യാസ യോഗ്യതയും അധ്യാപന പരിചയവും:
കേരള സർവ്വകലാശാലയിൽ നിന്ന് 1980-ൽ ബിഎസ്‌സി, 1982-ൽ എംഎസ്‌സി, 1992-ൽ എം.ഫിൽ., 1996-ൽ പിഎച്ച്ഡി എന്നിവ പൂർത്തിയാക്കി.
1982 മുതൽ 2001 വരെ കൊട്ടാരക്കര സെൻ്റ് ഗ്രിഗോറിയോസ് കോളേജിൽ ഫിസിക്സ് വിഭാഗത്തിൽ ലക്ചറർ ആയി സേവനമനുഷ്ഠിച്ചു.
2001 മെയ് 17-ന് കേരള സർവ്വകലാശാലയിലെ ഓപ്‌ടോ ഇലക്‌ട്രോണിക്‌സ് വകുപ്പിൽ റീഡറായി ചേർന്നു. 2005 ജൂലൈ 1ന് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചു. ആകെ 36 വർഷത്തെ അധ്യാപന പരിചയം അദ്ദേഹത്തിനുണ്ടായിരുന്നു.
പ്രധാന പദവികളും അംഗത്വങ്ങളും:
കേരള സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് (ഓപ്‌ടോ ഇലക്‌ട്രോണിക്‌സ്) ചെയർമാൻ സ്ഥാനം വഹിച്ചിട്ടുണ്ട്.
കൊച്ചിയിലെ കുസാറ്റ്, പെരിയാർ യൂണിവേഴ്സിറ്റി, അളഗപ്പ യൂണിവേഴ്സിറ്റി, പണ്ഡിറ്റ് രവിശങ്കർ ശുക്ല യൂണിവേഴ്സിറ്റി തുടങ്ങിയ വിവിധ സർവ്വകലാശാലകളിലെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു.
സർവ്വകലാശാലയുടെ സെനറ്റ്, അക്കാദമിക് കൗൺസിൽ, അപ്ലൈഡ് സയൻസ് ആൻഡ് ടെക്നോളജി ഫാക്കൽറ്റി എന്നിവയിൽ അംഗമായി പ്രവർത്തിച്ചു.
ജർമ്മനിയിലെ കാൾസ്റൂഹെ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസിലെ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെൻസോറിക്സ് ആൻഡ് ഇൻഫർമേഷൻ സയൻസ്) വിസിറ്റിംഗ് പ്രൊഫസറായിരുന്നു.
മെറ്റീരിയൽ റിസർച്ച് സൊസൈറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ ലൈഫ് മെമ്പർഷിപ്പ് ഉണ്ടായിരുന്നു.









0 comments