print edition കർഷകർ ആശങ്കയിൽ; രാസവളത്തിന് കടുത്ത നിയന്ത്രണം


നിഖിൽ രവീന്ദ്രൻ
Published on Jul 04, 2026, 12:29 AM | 1 min read
പാലക്കാട്: കർഷകരെ പ്രതിസന്ധിയിലാക്കി കേന്ദ്രസർക്കാരിന്റെ കടുത്ത നിയന്ത്രണത്തോടെയും നിബന്ധനകളോടെയും രാസവളത്തിന്റെ സബ്സിഡിയോടെയുള്ള വിതരണം തുടങ്ങി. കൃഷിഭൂമിയും വിളയും അടിസ്ഥാനമാക്കി ഫ്രെയിംവർക്ക് ഫോർ ഫെർട്ടിലൈസർ സെയിൽ (എഫ്‌എഫ്‌എസ്) മൊബൈൽ ആപ് വഴിയാണ് വിതരണം. ജൂൺ 30 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട്, ആലപ്പുഴ ജില്ലകളിൽ വിതരണം ആരംഭിച്ചു.
കേന്ദ്ര ഡിജിറ്റൽ കാർഷിക വിവരസങ്കേതം (അഗ്രി സ്റ്റാക്ക്) നന്പർ ഉണ്ടെങ്കിലേ ആപ്പിൽ ലോഗിൻ ചെയ്യാനാകൂ. ഭൂരിഭാഗംപേർക്കും അഗ്രി സ്റ്റാക്ക് രജിസ്‌ട്രേഷൻ പൂർത്തിയാക്കാനായിട്ടില്ല. ഭൂമി എന്തിനൊക്കെ ഉപയോഗപ്പെടുത്തുന്നു എന്ന വിവരമാണ് അഗ്രി സ്റ്റാക്കിലൂടെ ശേഖരിക്കുക. മൂന്നുവർഷംമുന്പുള്ള റവന്യൂ വിവരങ്ങൾ അഗ്രി സ്‌റ്റാക്കിലുള്ളത് പലർക്കും പ്രതിസന്ധി ഉണ്ടാക്കുന്നു. ഭൂരേഖകളിലെ അപാകം, കൂട്ടവകാശമുള്ള ഭൂമികൾ, കൈവശഭൂമിയും റവന്യു രേഖകളും തമ്മിലുള്ള പൊരുത്തക്കേട്, ആധാർ ഭൂരേഖയുമായി ബന്ധിപ്പിക്കാത്തത്, പാട്ടക്കൃഷി സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയും കർഷകർക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ തടസ്സമാകുന്നു.
ഒരു സ്ഥലത്ത് ഒരു വിള അടിസ്ഥാനത്തിലാണ് വിതരണം എന്നതിനാൽ ഇടവിളകൾക്കും വളം ലഭിക്കില്ല. പദ്ധതി വ്യാപിക്കുന്പോൾ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് അധികൃതർ പറയുന്നത്. മൂന്നുവര്ഷത്തിനിടെ മിക്ക രാസവളങ്ങളുടെയും വില ഇരട്ടിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പേരിൽ വില കൂട്ടിയതും കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ആപ്പും ‘ആപ്പാണ്’
അഗ്രി സ്റ്റാക്ക് നന്പർ ഉപയോഗിച്ച് ആപ്പിൽ ലോഗിൻ ചെയ്‌ത് വിള തെരഞ്ഞെടുക്കണം. കേന്ദ്ര നിർദേശപ്രകാരം കേരള കാർഷിക സർവകലാശാല തയ്യാറാക്കിയ പാക്കേജ് ഓഫ് പ്രാക്ടീസ് പ്രകാരമുള്ള വളത്തിന്റെ അളവ് തെരഞ്ഞെടുത്താൽ സമീപത്തെ ഡീലർമാരുടെ വിവരങ്ങൾ ലഭിക്കും. വാങ്ങാൻ പോകുന്ന വ്യക്തിയുടെ ആധാർ വിവരം നൽകണം. ഇവർക്ക് മാത്രമേ വാങ്ങാനാകൂ, ബുക്ക് ചെയ്‌ത അന്ന് വാങ്ങാനാകില്ല. ബുക്ക് ചെയ്യുന്പോൾ ലഭിച്ച ക്യൂആർ കോഡ് ഉപയോഗിച്ച് മൂന്നുദിവസത്തിനകം വളം വാങ്ങണം. ക്യൂആർ കോഡ് സ്‌കാൻ ചെയ്‌തശേഷം പിഒഎസ് മെഷീനിൽ വിരലടയാളവും രേഖപ്പെടുത്തണം. ശേഷമായിരിക്കും വളം കിട്ടുക.










0 comments