കാനത്തിൽ ജമീലയ്ക്ക് വിട നൽകി നാട്; സംസ്കാരം നടന്നു

kanathil jameela
വെബ് ഡെസ്ക്

Published on Dec 02, 2025, 05:46 PM | 1 min read

കോഴിക്കോട്: ദുരന്തക്കയത്തിൽ ഒറ്റപ്പെട്ടുപോയവർക്ക് സ്നേഹസ്പർശത്തിന്റെ തണലായിരുന്ന കാനത്തിൽ ജമീല എംഎൽഎയ്ക്ക് കണ്ണീരോടെ വിട. അർബുദ രോഗത്തെ തുടർന്ന് അന്തരിച്ച എംഎൽഎയുടെ മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് ഔദ്യോ​ഗിക ബഹുമതികളോടെ അത്തോളി കുനിയിൽക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിച്ചു. പറമ്പത്ത് ബസാറിൽ അനുശോചന യോഗം ചേർന്നു.


കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ സിപിഐ എം നേതാക്കൾ ഏറ്റുവാങ്ങി പൊതുദർശനത്തിനായി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. രാവിലെ 8 മണി മുതൽ 10 മണി വരെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലും 11 മണി മുതൽ കൊയിലാണ്ടി ടൗൺ ഹാളിലുമായിരുന്നു പൊതുദർശനം.


സിപിഐ എം കേന്ദ്ര കമ്മറ്റി അം​ഗം ഇപി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, സിപിഐഎം സംസ്ഥാന കമ്മറ്റി അം​ഗം പി മോഹനൻ ഡിവെഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് തുടങ്ങി വിവിധ നേതാക്കൾ ആദരാഞ്ജലികളർപ്പിച്ചു. ഉച്ചകഴിഞ്ഞ് തലക്കുളത്തൂരും പൊതുദർശനം നടന്നു. തുടർന്ന്‌ തലക്കുളത്തൂരിലെ വീട്ടിലേക്ക്‌ കൊണ്ടുപോയി.


മൂന്ന് പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു കാനത്തിൽ ജമീല. രണ്ട് തവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം അലങ്കരിച്ച അവർ പഞ്ചായത്ത് പ്രസിഡൻ്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എന്നീ നിലകളിലും മികച്ച പ്രവർത്തനം കാഴ്ചവെച്ചു. ജനകീയസൂത്രണം വഴി ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച, കേരള പൊതുരംഗത്തിന് മികച്ച സംഭാവനകൾ നൽകിയ വനിതാ നേതാവായിരുന്നു ജമീല.


2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എൻ സുബ്രഹ്മണ്യനെ 8572 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല വിജയിച്ചത്. ഈ വിജയത്തിലൂടെ മലബാറിൽ നിന്നുള്ള മുസ്ലിം വിഭാഗത്തിലെ ആദ്യ വനിതാ എംഎൽഎ എന്ന ചരിത്ര നേട്ടവും അവർ സ്വന്തമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home