സൗഹൃദം നിരസിച്ചു; അമ്മയുടെയും മകളുടെയും വ്യാജ അശ്ലീല ചിത്രങ്ങൾ നിർമിച്ച പുരോഹിതൻ അറസ്റ്റിൽ

പുരോഹിതൻ സുമിത് നേംചന്ദ് ശർമ്മ
ന്യൂഡൽഹി: സൗഹൃദ അഭ്യർഥന നിരസിച്ചതിന്റെ പേരിൽ അമ്മയുടെയും മകളുടെയും വ്യാജ അശ്ലീല ചിത്രങ്ങൾ നിർമിച്ച പുരോഹിതൻ അറസ്റ്റിൽ. ഓൺലൈനിൽ മതപരമായ വീഡിയോകൾ ചെയ്തിരുന്ന സുമിത് നേംചന്ദ് ശർമ്മ(27)യാണ് പിടിയിലായത്. ഇയാൾ എഐയുടെ സഹായത്തോടെയാണ് അശ്ലീല ചിത്രങ്ങളും വീഡിയോകളും നിർമിച്ചത്. കൂടാതെ ഈ ചിത്രങ്ങളും മറ്റും നിരവധി സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
ഗുജറാത്ത് സ്വദേശിയായ യുവതിയാണ് സൈബർ അധിക്ഷേപത്തിനിരയായത്. സംഭവം ശ്രദ്ധയിൽപ്പെട്ട യുവതി പരാതിയുമായി അഹമ്മദാബാദ് സൈബർ ക്രൈം ടീമിനെ സമീപിക്കുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പുരോഹിതന് പിടിവീണത്. സുമിത് നേംചന്ദ് ശർമ്മ മതപ്രഭാഷണങ്ങൾ നടത്തുന്നതിലൂടെ യുവതിയുമായി പരിചയത്തിലായി. ഇതായിരുന്നു തുടക്കം. തുടർന്ന് യുവതിയുമായി സൗഹൃദം സ്ഥാപിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം യുവതി നിരസിച്ചു. പിന്നാലെ സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെ നിരന്തരം ശല്യം ചെയ്യുകയും ചെയ്തു.
ഇതിൽ വഴങ്ങാതിരുന്നതോടെ പ്രതി യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്നുള്ള ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുകയും എഐ വഴി നൂറുകണക്കിന് വ്യാജ അശ്ലീല ചിത്രങ്ങളും വീഡിയോകളും നിർമിച്ചു. തുടർന്ന് യുവതിയുടെ പേരിൽ വ്യാജ അക്കൗണ്ടുകളും യൂട്യൂബ് ചാനലും ആരംഭിച്ച ശേഷം നിർമിച്ച വ്യാജ അശ്ലീല ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കുകയും ചെയ്തു. എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ വിവിധ പ്ലാറ്റ്‌ഫോമുകളിലായി പ്രതി എട്ടോളം വ്യാജ അക്കൗണ്ടുകൾ നിർമിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.










0 comments