ചിറയിൻകീഴിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; മൂന്ന് പേർക്കെതിരെ കേസ്

എക്സൈസ് വാഹനം
ചിറയിൻകീഴ് : ലഹരി മരുന്ന് പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ചിറയിൻകീഴ് പുതുകാരി സ്വദേശികളായ അഗറസ്, അഗസി, ജ്യോത്സൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എക്സൈസ് ഉദ്യോഗസ്ഥരായ ആരോമൽ, ശരൺ, ഗോകുൽ എന്നിവർക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ചൊവ്വാഴ്ച രാത്രി അഗറസിന്റെ വീട്ടിൽ എംഡിഎംഎ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പരിശോധനയ്‌ക്കെത്തിയത്. പരിശോധനയ്ക്കിടെ രക്ഷപ്പെടാൻ ശ്രമിച്ച അഗറസിനെ തടയാൻ ശ്രമിച്ചതോടെ, പ്രതി ഉദ്യോഗസ്ഥനായ ആരോമലിനെ ആക്രമിക്കുകയായിരുന്നു.
ആരോമലിനെ സഹായിക്കാനെത്തിയ ശരണിനെയും ഗോകുലിനെയും പ്രതിക്കൊപ്പമുണ്ടായിരുന്ന അഗസിയും ജ്യോത്സനും ചേർന്ന് ആക്രമിച്ചു. ഉദ്യോഗസ്ഥർ പിന്നീട് മൂന്ന് പേരെയും കീഴ്‌പ്പെടുത്തി സ്റ്റേഷനിലെത്തിച്ചു. പരിക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി.









0 comments