'മാങ്കൂട്ടത്തിൽ ഇറങ്ങിയിട്ടുണ്ട്, അമ്മ പെങ്ങന്മാരേ സൂക്ഷിക്കണം': പ്രതിഷേധവുമായി ഡിവൈഎഫ്ഐ

പാലക്കാട്: ഗുരുതര ലൈംഗിക പീഡനപരാതികളെ തുടർന്ന് 'മുങ്ങിയ' രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒരു മാസത്തിന് ശേഷം പാലക്കാട് മണ്ഡലത്തിലെത്തിയതിന് പിന്നാലെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. സൈക്കിളിൽ കെട്ടിയ കോളാമ്പിയിൽ എംഎൽഎയെ സൂക്ഷിക്കുകയെന്ന് അറിയിപ്പോടെയാണ് ഡിവൈഎഫ്ഐ പാലക്കാട് നഗരത്തിൽ പ്രതിഷേധ വിളംബരം നടത്തിയത്.
'മാന്യമഹാ ജനങ്ങളെ, അമ്മ പെങ്ങന്മാരേ, ഗർഭിണികളെ, ട്രാൻസ്ജെൻഡർ സുഹൃത്തുക്കളെ, പെൺകുട്ടികളെ പാലക്കാട് എംഎൽഎ ദിവസങ്ങൾക്ക് ശേഷം മണ്ഡലത്തിൽ എത്തിയിട്ടുണ്ട്, ഏവരും സൂക്ഷിക്കുക'- എന്ന വിളംബരമാണ് ഡിവൈഎഫ്ഐ നടത്തിയത്. വിളബര ജാഥയ്ക്ക് ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ധീൻ, പ്രസിഡന്റ് ആർ ജയദേവൻ എന്നിവർ നേതൃത്വം നൽകി.
അതേസമയം സ്വകാര്യ പരിപാടിക്കായി മണ്ഡലത്തിലെത്തിയ രാഹുൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഇന്നും രാഹുൽ പ്രതികരിച്ചില്ല. കാണേണ്ടപ്പോൾ കണ്ടോളാം എന്നായിരുന്നു മാധ്യമങ്ങളോടുള്ള രാഹുലിന്റെ മറുപടി.
രാഹുലിനെതിരായ ലൈംഗികാതിക്രമ കേസിൽ കൂടുതൽ തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. രാഹുലിന്റെ ശബ്ദരേഖകളും ടെലഗ്രാം ചാറ്റുകളുമാണ് ശേഖരിച്ചത്. ഇത് രാഹുലിന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചതായാണ് വിവരം. നിലവിൽ കേസിൽ പരാതി നൽകിയ 11 പേരുടെയും മൊഴി അന്വേഷകസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
സമൂഹമാധ്യമത്തിലൂടെയാണ് രാഹുൽ പരിചയപ്പെട്ടതെന്നും തുടക്കംമുതൽ അശ്ലീല മെസേജുകൾ അയച്ചെന്നും ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചതായും യുവനടി അന്വേഷക സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ സ്ക്രീൻഷോട്ടുകളും കൈമാറി. ഗർഭഛിദ്രത്തിന് നിർബന്ധിക്കപ്പെട്ട ഇരയുമായി സംസാരിച്ച മാധ്യമപ്രവർത്തകയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഗർഭച്ഛിദ്രത്തിനിരയായ മറ്റ് രണ്ടു യുവതികളുടെ കൂടെ മൊഴി ലഭിക്കാനാണ് അന്വേഷകസംഘം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.











0 comments