കോൺഗ്രസ്സിൽ ഇനി ഇമോഷണൽ ഡ്രാമകൾ ! നിയമസഭാ സീറ്റ് ഉറപ്പ് നൽകി, നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ദീപ്തി മേരി വര്‍ഗീസ്

ദീപ്തി മേരി വര്‍ഗീസ് , ഫയൽ ചിത്രം
കൊച്ചി: കോൺഗ്രസ്സിൽ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളും പോരുകളും രൂക്ഷമാകുന്നതിനിടെ കെ സുധാകരന് പിന്നാലെ ദീപ്തി മേരി വര്‍ഗീസും രംഗത്ത്. കോണ്‍ഗ്രസ് പാര്‍ട്ടി നിയമസഭാ സീറ്റ് ഉറപ്പു നൽകിയിരുന്നുവെന്നും തന്നോട് നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നുമാണ് ദീപ്തി മേരി വര്‍ഗീസ് പറയുന്നത്. സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന പട്ടികയാവുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നുവെന്നും ദീപ്തി ചൂണ്ടിക്കാട്ടുന്നു.
കൊച്ചി മേയർ സ്ഥാനം നിഷേധിക്കപ്പെട്ടപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെടുമെന്ന ഉറപ്പ് കെപിസിസി പ്രസിഡന്‍റ് തന്നെ നൽകിയിരുന്നുവെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. കൊച്ചി കോര്‍പ്പറേഷൻ മേയര്‍ സ്ഥാനത്തേക്ക് ദീപ്തി മേരി വര്‍ഗീസിനെ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കിയത് അതൃപ്തിക്കിടയാക്കിയിരുന്നു.
കണ്ണൂർ നിയമസഭാ സീറ്റ് തനിക്ക് നൽകിയേ തീരൂ എന്ന് വാശിയിലാണ് സുധാകരൻ. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടും അനുകൂല തീരുമാനമുണ്ടായില്ല. ഇതോടെ ഡൽഹിയിൽ നടക്കുന്ന സീറ്റ് ചർച്ചകൾക്ക് നിൽക്കാതെ സുധാകരൻ കേരളത്തിലേക്ക് മടങ്ങി. സുധാകരൻ കടുത്ത നടപടിയിലേക്ക് നീങ്ങുന്നു എന്നാണ് വിവരം.
കണ്ണൂർ എന്നത് തന്റെ ഹൃദയ രക്തമാണെന്ന് സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. തന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഇതൊക്കെ മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണെന്നും സുധാകരൻ അവകാശപ്പെട്ടു. എന്നാൽ എംപിമാരിൽ സുധാകരന് മാത്രമായി ആനുകൂല്യം നൽകാനാകില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
അതേസമയം അടൂരില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ച് പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവെച്ചിരുന്നു. താൻ ജീവിച്ചിരിക്കുമ്പോൾ മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ പരിഗണിക്കാൻ സമ്മതിക്കില്ലെന്ന് അറിയിച്ചശേഷമായിരുന്നു ബാബു ദിവാകരന്‍റെ രാജി.









0 comments