ഷാപ്പിൽനിന്ന് ഭക്ഷണം കഴിച്ച യുവാവിന്റെ മരണം; ആന്തരികാവയവ പരിശോധനാ റിപ്പോർട്ട് 2 ദിവസത്തിനകം

കോട്ടയം : പരിപ്പ് തൊള്ളായിരംചിറ കള്ളുഷാപ്പിൽനിന്ന് മീൻതലക്കറി കഴിച്ച് ഭഷ്യവിഷബാധയേറ്റ് മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട് രണ്ട് ദിവസത്തിനകം. ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ സെൻട്രൽ ഫൊറൻസിക് ലാബിലേക്ക് അയച്ചിരുന്നു. ഇൗ റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടും തയ്യാറാക്കുക. കുമരകം ചൂളഭാഗം പള്ളിക്കൂടംപറമ്പിൽ ജ്യോതിഷ്(41)ആണ് മരിച്ചത്.
ഷാപ്പിൽനിന്ന് ഭക്ഷണം കഴിച്ചതിനേത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയാൽ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം പൂർണമായും നിലച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിശദ പരിശോധനയ്‌ക്കായാണ് ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ അയച്ചത്. സംഭവത്തിൽ പൊലീസ് പ്രതിചേർത്ത ഷാപ്പ് ലൈസൻസികളായ രണ്ട് പേർ, മാനേജർ, പാചകക്കാരൻ അടക്കമുള്ള നാല് പേർ ഒളിവിലാണ്. ജ്യോതിഷും സുഹൃത്തുക്കളും ഷാപ്പിൽനിന്ന് ഭക്ഷണം വാങ്ങുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷക സംഘം ശേഖരിച്ചിട്ടുണ്ട്.
ഏഴ് പേരായിരുന്നു ഷാപ്പിൽ എത്തി ആഹാരം കഴിച്ചത്. പൊറോട്ടായും തലക്കറിയും കഴിച്ച അഞ്ച് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഷാപ്പ് പ്രവർത്തിച്ചത് ഭക്ഷണം നൽകാനുള്ള ലൈസൻസ് ഇല്ലാതെയാണ്. ഫുഡ് സേഫ്റ്റിയുടെയും അയ്മനം പഞ്ചായത്തിന്റെയും ലൈസൻസ് ഇല്ലായിരുന്നു. ഷാപ്പിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡും ഇല്ല.
എറ്റുമാനൂർ റേഞ്ചിൽ ഒമ്പതാം ഗ്രൂപ്പിൽപ്പെടുന്ന ടി എസ് 56–ാം നമ്പർ ഷാപ്പാണ് പരിപ്പ് തൊള്ളായിരംചിറ. ഇൗ ഗ്രൂപ്പിൽ ഏഴ് ഷാപ്പുകളുണ്ട്. ഗ്രൂപ്പിലെ മുഴുവൻ ഷാപ്പുകളുടെയും ലൈസൻസ് റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് എക്‌സൈസ് കമീഷണർക്ക് കൈമാറി. തിരുവനന്തപുരം റീജണൽ അനലറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ കള്ളിൽ വിഷാംശം കണ്ടെത്തിയിട്ടില്ലെന്ന് ഡപ്യൂട്ടി എക്‌സൈസ് കമീഷണർ അശോക് കുമാർ പറഞ്ഞു.










0 comments