print edition ക്രിമിനൽ കൗൺസിലർക്ക് അവധി: ബിജെപി– കോൺഗ്രസ് ഡീൽ

തിരുവനന്തപുരം: കാപ്പകേസിൽ തടവിൽ കഴിയുന്ന ബിജെപി കൗൺസിലർക്ക് ആഭ്യന്തരവകുപ്പ് ഉത്തരവിന്റെ അടിസ്ഥാനത്തിൽ അവധി അനുവദിച്ചത് ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. പൊതുസമൂഹത്തിൽ നിർത്താൻ പാടില്ലാത്ത ഒരാളെയാണ് കാപ്പ നിയമപ്രകാരം തടവിൽ പാർപ്പിക്കുന്നത്. അങ്ങനെയുള്ളൊരാൾക്ക് ഇങ്ങനെയൊക്കെ നടപടികൾ സ്വീകരിച്ചാൽ സംരക്ഷണം കിട്ടും എന്ന് അങ്ങോട്ട് ഉപദേശം നൽകുകയാണ്. ആർഎസ്‌എസും കോൺഗ്രസും, ആർഎസ്‌എസും യുഡിഎഫും തമ്മിലുള്ള ഡീലിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന് ആപത്തുണ്ടാക്കും എന്നതിനാൽ ആഭ്യന്തരവകുപ്പുതന്നെ ജയിലിലടച്ചയാളെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടി കൃത്യമായ ഡീലാണ്. ആർഎസ്‌എസ്, ബിജെപി താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണിതൊക്കെ. കേരളത്തിൽ ബിജെപിയുടെ ഭരണമാണ് എന്ന പ്രചeരണം ശരിവയ്‌ക്കുന്നതാണ് ഇത്തരം സംഭവങ്ങൾ. ബിജെപിക്ക് മൂന്ന് എംഎൽഎമാരേ ഉള്ളൂവെങ്കിലും അവർ ആഗ്രഹിക്കുന്നതെന്തും നടപ്പാക്കാനാകുന്ന ഒരു ഗവൺമെന്റ് ഇവിടെയുണ്ട് എന്നതാണ് സാഹചര്യം. ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കാൻ മുസ്ലിം ലീഗ് തയാറാകുന്നത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. പൂർണമായും സംഘപരിവാർ പാദസേവ എന്ന തരത്തിലേക്ക് സർക്കാർ അധഃപതിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.










0 comments