കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ച് സർക്കാരുകളുടെ ജനവഞ്ചന: പ്രതിഷേധവുമായി സിപിഐ എം

റെയില്‍വേ ഡിവിഷന്‍ ഓഫീസ് ധര്‍ണ്ണ എന്‍ എന്‍ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: റെയില്‍വേ കോച്ച് ഫാക്ടറി ഉപേക്ഷിച്ച ബിജെപി, കോണ്‍ഗ്രസ് സർക്കാരുകളുടെ ജനവഞ്ചനക്കെതിരെ സിപിഐ എം മുണ്ടൂര്‍ ഏരിയാകമ്മറ്റിയുടെ നേതൃത്വത്തില്‍ റെയില്‍വേ ഡിവിഷന്‍ ഓഫീസിനുമുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. സിപിഐ എം സംസ്ഥാനകമ്മറ്റി അംഗം എന്‍ എന്‍ കൃഷ്ണണദാസ് ധർണ്ണ ഉദ്ഘാടനം ചെയ്തു.
2008ലെ റെയിൽവേ ബജറ്റിലാണ് പാലക്കാട്ടും റായ്‌ബറേലിയിലും കോച്ച് ഫാക്ടറികൾ പ്രഖ്യാപിച്ചത്. പിന്നാലെ വി എസ് സർക്കാർ കഞ്ചിക്കോട് സ്ഥലം ഏറ്റെടുക്കാൻ തുടങ്ങിയതോടെ കോൺഗ്രസും ബിജെപിയും പ്രതിഷേധവുമായി വന്നു. വി എസ് നേരിട്ടെത്തി കർഷകരുമായി സംസാരിച്ചാണ് സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കിയത്. പീന്നീടുവന്ന ഉമ്മൻ ചാണ്ടി സർക്കാർ പിറവം ഉപതെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ നേട്ടത്തിനായി പാലക്കാട് കോട്ടമൈതാനത്ത് തറക്കല്ലിട്ടു.
കഞ്ചിക്കോട് സ്ഥലമേറ്റടുത്ത പദ്ധതിക്ക് തറക്കല്ലിട്ടത് പാലക്കാട് കോട്ടമൈതാനത്താണ്. 2014ൽ ബിജെപി അധികാരത്തിൽവന്നതോടെ പദ്ധതിക്ക് മരണമണിയും മുഴങ്ങി. എംപിയായിരുന്ന എം ബി രാജേഷ് പദ്ധതി നടത്തിപ്പിനായി വിവിധ രേഖകൾ സമർപ്പിച്ചെങ്കിലും അതെല്ലാം കേന്ദ്രം തള്ളി. കോച്ച് ഫാക്ടറി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി കേന്ദ്രത്തിൽ സമർദം ചെലുത്തേണ്ട കോൺഗ്രസ് എംപിമാർ നോക്കുകുത്തിയായി.
14 വർഷം മുൻപ് തറക്കല്ലിട്ട്, കേരളത്തിന്റെ വ്യവസായ വികസനത്തിന് മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിച്ച കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചെന്ന് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ അറിയിച്ചു. രാജ്യത്ത് പുതിയ കോച്ച് ഫാക്ടറികൾ ആവശ്യമില്ലെന്ന ന്യായീകരണമാണ് പദ്ധതി ഉപേക്ഷിക്കാൻ കാരണമായി കേന്ദ്രം പറയുന്നത്. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവാണ് മറുപടി നൽകിയത്. തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സിപിഐ എം റെയില്‍വേ ഡിവിഷന്‍ ഓഫീസിനുമുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
സിപിഐ എം ജില്ലാ കമ്മറ്റി അംഗം ടി കെ അച്യുതന്‍ അധ്യക്ഷനായി. ജില്ലാ കമ്മറ്റി അംഗം പി എ ഗോകുല്‍ദാസ്, ടി എന്‍ കണ്ടമുത്തന്‍, വി കെ ജയപ്രകാശ്, ഡി സദാശിവന്‍, വി സേതുമാധവന്‍തുടങ്ങിയവര്‍ സംസാരിച്ചു. സിപിഐ എം മുണ്ടൂര്‍ ഏരിയാസെക്രട്ടറി സി ആര്‍ സജീവ് സ്വാഗതവും, കെ കെ സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.










0 comments