കോൺഗ്രസ് കോഴ പരാതിക്കാരുടെ മൊഴിയെടുത്ത് വിജിലൻസ്

സ്വന്തം ലേഖകൻ
Published on Jan 06, 2025, 01:42 AM | 1 min read
കൽപ്പറ്റ > വയനാട് ഡിസിസി ട്രഷററർ എൻ എം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ കോൺഗ്രസ് കോഴ ഇടപാടിൽ വിജലൻസ് അന്വേഷണം തുടങ്ങി. ആദ്യഘട്ടത്തിൽ പരാതിക്കാരുടെ മൊഴിയെടുക്കുകയാണ്. ഡിവൈഎസ്‌പി ഷാജി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. ഐ സി ബാലകൃഷ്‌ണൻ എംഎൽഎ ഡിസിസി പ്രസിഡന്റായിരിക്കെ ബത്തേരി അർബൻ ബാങ്കിൽ ജോലി വാഗ്‌ദാനംചെയ്‌ത് 17 ലക്ഷം രൂപ കോൺഗ്രസ് നേതാക്കൾ തട്ടിയെന്ന് പരാതിനൽകിയ കോളിയാടി താമരച്ചാലിൽ ഐസക്കിന്റെ മൊഴിയെടുത്തു.
തിങ്കളാഴ്‌ച മറ്റ് രണ്ടുപേരുടെ മൊഴിയെടുക്കും. ബത്തേരി താളൂർ അപ്പോഴത്ത് പത്രോസ്, മൂലങ്കാവ് കീഴ്‌പ്പള്ളിൽ കെ കെ ബിജു എന്നിവരുടെ മൊഴിയാണ് എടുക്കുക. മാധ്യമങ്ങളിൽ പരാതി ഉന്നയിച്ചവരുടെയും പണം നൽകിയതായി പൊലീസ് കണ്ടെത്തിയവരുടെയും മൊഴിയെടുക്കും. സ്ഥലം വിറ്റും കടം വാങ്ങിയുമാണ് നേതാക്കൾക്ക് 17 ലക്ഷം രൂപ നൽകിയതെന്ന് ഐസക് പറഞ്ഞിരുന്നു. മകന് ജോലി വാഗ്‌ദാനംചെയ്‌താണ് പണം തട്ടിയത്. 22 ലക്ഷം രൂപയാണ് പത്രോസിൽനിന്ന് വാങ്ങിയത്. കാറും സ്വർണവും വിറ്റാണ് പണം നൽകിയത്. ഭാര്യക്ക് ജോലി വാഗ്‌ദാനംചെയ്‌ത് നാല് ലക്ഷം രൂപയാണ് ബിജുവിൽനിന്ന് തട്ടിയത്. ബത്തേരി അർബൻ സഹകരണ ബാങ്കിൽ അനധികൃത നിയമനത്തിന് ഡിസിസി പ്രസിഡന്റായിരുന്ന ഐ സി ബാലകൃഷ്‌ണൻ 17 പേരുടെ പട്ടിക നൽകിയിരുന്നതായി ബാങ്ക് മുൻ ചെയർമാൻ ഡോ. സണ്ണി ജോർജ് വെളിപ്പെടുത്തിയിരുന്നു. നേതാക്കളുടെ കോഴ ഇടപാടിലെ ഇടനിലയിൽ കുരുങ്ങിയാണ് വിജയൻ ആത്മഹത്യചെയ്‌തത്.









0 comments