ഹിജാബ് വിലക്ക്; സ്കൂളിന്റെ അഭിഭാഷക വിമല ബിനുവിനെതിരെ പരാതി

എറണാകുളം: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിലക്കിനെത്തുടർന്ന് സ്കൂളിന്റെ അഭിഭാഷക വിമല ബിനുവിനെതിരെ പരാതി. ആദർശ് ശിവദാസൻ എന്ന അഭിഭാഷകനാണ് ബാർ കൗൺസിലിൽ പരാതി നൽകിയത്.
കേസ് കോടതിയുടെ പരിഗണനയിലിരിക്കെ കേസിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ ചർച്ചയ്ക്ക് വച്ചു എന്നാണ് പരാതി. സർക്കാരിന്റെ നിർദേശത്തിന് വിരുദ്ധമായി പരാമർശങ്ങൾ ഉന്നയിക്കുന്നതിന് മുൻപും അഭിഭാഷകയ്ക്ക് നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നീട് ചാനൽ ചർച്ചകളിലും മറ്റുമായി അഭിഭാഷക കേസിന്റെ വിശദാംശങ്ങളും പങ്കുവയ്ക്കുകയായിരുന്നു. ഇതിനെതിരെയാണ് പരാതി.
അതേസമയം, കുട്ടിക്ക് ശിരോവസ്ത്രമണിഞ്ഞ് സ്കൂളിൽ പ്രവേശിക്കാമെന്ന എഇഓയുടെ ഉത്തരവ് സ്റ്റേ ചെയ്യാനും ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ശിരോവസ്‌ത്രം ധരിച്ചതിന് സ്‌കൂളിൽ നിന്ന് വിലക്കിയ കുട്ടിക്ക്, സർക്കാരിനോട് ആവശ്യപ്പെട്ടാൽ കേരളത്തിലെ ഏത് സ്‌കൂളിൽ വേണമെങ്കിലും അഡ്‌മിഷൻ വാങ്ങി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
കുട്ടിക്ക് മാനസിക സമ്മർദമുണ്ടായതിനാൽ സ്‌കൂളിൽ നിന്ന് ടിസി വാങ്ങാൻ രക്ഷിതാവ് തീരുമാനിച്ചിട്ടുണ്ട്. തുടർപഠനത്തിന് എല്ലാ സഹായങ്ങളും നൽകും. കുട്ടിക്ക് എന്തെങ്കിലും മാനസിക വിഷമങ്ങളുണ്ടായാൽ ഉത്തരവാദി സ്‌കൂൾ മാനേജ്‌മെന്റാണെന്നും ശിവൻകുട്ടി പറഞ്ഞു.










0 comments