തിരുവനന്തപുരത്ത് വിദ്യാർഥികൾ തമ്മിൽ സംഘർഷം; ഓടുന്നതിനിടെ വീണ് ഒമ്പതാം ക്ലാസുകാരിയുടെ നട്ടെല്ലിന് പരിക്ക്

AI പ്രതീകാത്മക ചിത്രം / Gemini
കല്ലറ: തിരുവനന്തപുരം കല്ലറയിൽ വിദ്യാർത്ഥികൾ തമ്മിൽ ചേരിതിരിഞ്ഞ് വൻ സംഘർഷം. കല്ലറ ഗവൺമെന്റ് സ്കൂളിലെയും നെടുമങ്ങാട് മിതിർമല ഗവ. ഹയർസെക്കൻഡറി സ്കൂളിലെയും ചില വിദ്യാർഥികൾ തമ്മിലാണ് കല്ലറയിൽ വെച്ച് തെരുവിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിനിടയിൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു.
ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് വിദ്യാർത്ഥികൾ തമ്മിൽ ആരംഭിച്ച വാക്കേറ്റം പെട്ടെന്ന് തന്നെ കൈയാങ്കളിയായി മാറുകയായിരുന്നു. സംഘർഷം മുറുകിയതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡും നാട്ടുകാരും ചേർന്ന് ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഇതോടെ വിദ്യാർത്ഥികൾ നാലുപാടും ചിതറിയോടി.
ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഒരു വിദ്യാർത്ഥിനിയുടെ ദേഹത്ത് മറ്റൊരു കുട്ടി തട്ടി വീഴുകയായിരുന്നു. റോഡിലേക്ക് കമിഴ്ന്നുവീണ ഒമ്പതാം ക്ലാസുകാരിക്ക് നട്ടെല്ലിനാണ് പരിക്കേറ്റത്. കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ സംഘർഷം തടയാൻ എത്തിയ പാങ്ങോട് പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡും തറയിൽ വീണു.
അടുത്ത കാലത്തായി കല്ലറ ബസ് സ്റ്റാൻഡും പരിസരവും വിദ്യാർത്ഥികളുടെ സ്ഥിരം തല്ലുപിടുത്ത കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. വിദ്യാർത്ഥികൾ തമ്മിലുള്ള വാക്കേറ്റവും ചേരിതിരിഞ്ഞുള്ള ആക്രമണങ്ങളും പതിവായിട്ടും സ്കൂൾ അധികൃതരോ പൊലീസോ വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്തുന്നില്ല. സംഭവം സ്കൂൾ കോമ്പൗണ്ടിന് പുറത്തായതിനാൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന നിലപാടിലാണ് സ്കൂൾ അധികൃതർ.










0 comments