print edition ഇന്ന് ‘ഹാപ്പി ക്രിസ്‌മസ്’

സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശവുമായി വീണ്ടുമൊരു ക്രിസ്‌മസ്. തിരുപ്പിറവിയുടെ സ്‌മരണ ആഘോഷിക്കുന്ന വായനക്കാർക്ക് ദേശാഭിമാനിയുടെ ക്രിസ്‌മസ് ആശംസകൾ ഫോട്ടോ: വി കെ അഭിജിത്
തിരുവനന്തപുരം
സ്‌നേഹത്തിന്റെയും ഒരുമയുടെയും സന്ദേശമുയർത്തി, തിരുപ്പിറവിയുടെ ഓർമകളുമായി ഇന്ന് ക്രിസ്‌മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവി സ്‌മരണ പുതുക്കി ദേവാലയങ്ങളിൽ പാതിരാ കുർബാന നടന്നു. പള്ളികളിലും വീടുകളിലും പുൽക്കൂടുകളും നക്ഷത്ര അലങ്കാരങ്ങളും മിഴിവേകി.
ക്രിസ്‌മസിനെ വരവേറ്റ് കേക്ക് മുറിക്കലും കാരോളും നടന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിലിടങ്ങളുമെല്ലാം ഒരുമയുടെ ആഘോഷങ്ങൾക്ക് വേദിയായി. സംഘപരിവാറിന്റെ വർഗീയ അജൻഡയ്ക്ക് കേരളത്തിന്റെ മണ്ണിൽ ഇടമില്ല എന്ന പ്രഖ്യാപനത്തിന്റേത് കൂടിയായി ഇക്കുറി ക്രിസ്‌മസ്.
കഴിഞ്ഞ തവണ കേക്കുമായി ക്രൈസ്‌തവ ഭവനങ്ങൾ കയറിയിറങ്ങിയ ബിജെപിയുടെ കപടമുഖം അഴിഞ്ഞുവീണു. പാലക്കാട് പുതുശേരിയിൽ കാരോൾ സംഘത്തെ ആക്രമിച്ച ആർഎസ്‌എസ് പ്രവർത്തകൻ അറസ്റ്റിലായി. ചില സ്കൂളുകളിൽ ക്രിസ്‌മസ് ആഘോഷത്തിന് സംഘപരിവാർ വിലക്ക് ഏർപ്പെടുത്തിയെങ്കിലും സർക്കാർ ഇടപെട്ടു. ക്രിസ്‌മസ് ആഘോഷങ്ങളോടെയാണ് സ്‌കൂളുകൾ അവധിക്കായി അടച്ചത്.
വിപണിയിൽ അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാനുമായി. സപ്ലൈകോയുടെയും കൺസ്യൂമർഫെഡിന്റെയും ക്രിസ്മസ്–- പുതുവത്സര ഫെയറുകൾ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കി. വർധിപ്പിച്ച 2000 രൂപ പെൻഷനും ആളുകളുടെ കൈയിലെത്തി. സ്‌ത്രീകൾക്ക് മാസം 1000 രൂപയുടെ സാമ്പത്തിക സുരക്ഷിതത്വം നൽകുന്ന സ്‌ത്രീ സുരക്ഷാ പദ്ധതിയുടെ അപേക്ഷ ക്ഷണിച്ചത് ക്രിസ്‌മസ് – പുതുവത്സര സമ്മാനമായി.










0 comments