print edition മോദി ഇന്ത്യയെ ട്രംപിന് അടിയറ വച്ചു: ബൃന്ദാ കാരാട്ട്

കൊല്ലം
: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വായ് പൂട്ടി താക്കോൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൈയിൽ വച്ചിരിക്കുകയാണെന്ന് മുതിർന്ന സിപിഐ എം നേതാവ് ബൃന്ദാ കാരാട്ട്. കുണ്ടറ നിയോജകമണ്ഡലം എൽഡിഎഫ് തെരഞ്ഞെുപ്പ് പൊതുയോഗം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അവർ.
കുണ്ടറ വിളംബരത്തിലൂടെ വേലുത്തന്പിദളവ നടത്തിയ ആഹ്വാനം സ്വാതന്ത്ര്യദാഹികൾക്ക് എന്നും ആവേശമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നേർക്കുനേർ പോരാടിയ മണ്ണിൽനിന്നാണ് ഇപ്പോൾ സാമ്രാജ്യത്വവിരുദ്ധ പോരാട്ടം ശക്തമാക്കേണ്ടതിനെക്കുറിച്ച് പറയുന്നത്. അമേരിക്കൻ സാമ്രാജ്യത്വം നടത്തുന്ന ആക്രമണം എല്ലാ അതിരുകളും ലംഘിക്കുന്നു.
ഇറാനിലേക്ക് അതിക്രമിച്ചു കയറുന്നു. എണ്ണ സന്പത്താണ് ലക്ഷ്യം. ഗാസയിലെ മനുഷ്യരെ കൂട്ടക്കുരുതി നടത്തി. അധിനിവേശത്തിനെതിരെ എന്നും പോരാടിയ ചരിത്രമുള്ള ഇന്ത്യയെ ട്രംപിന് അടിയറ വച്ചിരിക്കുകയാണ് മോദി. ട്രംപിനെതിരെ മോദി ഒരക്ഷരം മിണ്ടില്ല.
ബിജെപി, സിപിഐ എം ഡീൽ എന്ന പ്രചാരണം പരിഹാസ്യമാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. എന്നാൽ, മോദിയും രാഹുൽഗാന്ധിയും തമ്മിൽ നീതിരഹിത കൂട്ടുകെട്ടിലാണ്.
ബിജെപിക്ക് പാർലമെന്റിലും നിയമസഭകളിലും ജനപ്രതിനിധികളുടെ എണ്ണം കൂട്ടാനുള്ള തയ്യാറെടുപ്പാണ് കോൺഗ്രസിൽ നടക്കുന്നത്. കോൺഗ്രസിൽനിന്ന് ബിജെപിയിലെത്തിയ ജനപ്രതിനിധികളുടെ എണ്ണം 200ൽ അധികമായി.
ബിഹാറിൽ 11 കോൺഗ്രസ് എംഎൽഎമാർ ബിജെപിക്ക് വോട്ട് ചെയ്‌തത് ഒടുവിലത്തെ ഉദാഹരണം. ഇതേക്കുറിച്ച് മറുപടിയില്ലാത്ത കോൺഗ്രസാണ് ഡീൽ എന്ന നുണയുമായെത്തുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുണ്ടറയിൽ ബിജെപിയുടെ വോട്ട് കുറഞ്ഞതിലും ഡീൽ വ്യക്തമായിരുന്നു. ഇതെല്ലാം മറച്ച് വലിയ നുണ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികളുടെ ഉടമകളാകാൻ യുഡിഎഫ്– എൻഡിഎ മുന്നണികൾ മത്സരിക്കുകയാണ്. വികസനമാണ് എൽഡിഎഫ് സർക്കാരിന്റെ മുഖമുദ്ര. എല്ലാ രംഗത്തും സമാനതകളില്ലാത്ത വികസനമാണ് കഴിഞ്ഞ 10 വർഷം കേരളം കണ്ടത്. ഇത് തുടരണം– ബൃന്ദാ കാരാട്ട് പറഞ്ഞു.










0 comments