'വിപ്ലവകാരിയായ ഡോക്ടറാവുക'; മെഡിക്കൽ കോളേജിൽ ചെഗുവേരയുടെ ചിത്രം ഉയർത്തി വിദ്യാർഥികൾ

കോഴിക്കോട്: രണ്ടുപതിറ്റാണ്ടിനുശേഷം അരാഷ്ട്രീയ വർഗീയക്കോട്ട തകർത്തെറിഞ്ഞ് യൂണിയൻ തിരിച്ചുപിടിച്ച കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ അനശ്വര രക്തസാക്ഷി ചെഗുവേരയുടെ ചിത്രം കൈകളിലേന്തി വിദ്യാർഥികൾ. 23 വർഷം മുമ്പ് യൂണിയൻ നഷ്ടപ്പെട്ടപ്പോൾ ഇൻഡിപെൻഡൻസ് എന്ന അരാഷ്‌ട്രീയ മുന്നണി ഒഴിവാക്കിയ ചെഗുവേരയുടെ ചിത്രമാണ് എസ്എഫ്ഐ യൂണിയൻ ഭാരവാഹികൾ വീണ്ടും യൂണിയൻ റൂമിൽ സ്ഥാപിച്ചത്.
വർഗീയവാദികളും വലതുപക്ഷവും നുണ കൊണ്ട് ചെഗുവേരയുടെ വിപ്ലവ ജീവിതത്തെ ശോഭകെടുത്താൻ ശ്രമിക്കുമ്പോഴും കേരളത്തിലെ ആരോഗ്യ മേഖലയുടെ തിലകക്കുറിയായി കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർഥികൾ അവരുടെ ചരിത്ര മനുഷ്യനെ ഉയർത്തിപ്പിടിക്കുകയാണ്. വിപ്ലവകാരിയായ ഡോക്ടറാവുക എന്ന ആശയമാണ് യൂണിയൻ മുന്നോട്ട് വെക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
കേരള ആരോഗ്യ സർവകലാശാലയ്ക്ക് കീഴിൽ നടന്ന തെരഞ്ഞെടുപ്പിൽ 16ൽ 13 സീറ്റും എസ്എഫ്ഐ നേടിയാണ് എസ്എഫ്ഐ യൂണിയൻ പിടിച്ചത്. ജനറലിൽ പത്തിൽ എട്ട് സീറ്റിലും ബാച്ച് റെപ്പിൽ ആറിൽ അഞ്ച് സീറ്റുമാണ് നേടിയത്. ദീർഘകാലമായി എസ്‌എഫ്‌ഐ നയിച്ച ക്യാമ്പസിൽ 2003ലാണ് ഇൻഡിപെൻഡൻസ് ജയിക്കുന്നത്. യൂണിറ്റില്ലാത്ത കെഎസ്‌യു, ക്യാമ്പസ് ഫ്രണ്ട്, എബിവിപി, ഫ്രറ്റേണിറ്റി എന്നിവരെല്ലാം ചേർന്ന് ഇൻഡിപെൻഡൻസ് എന്ന അരാഷ്‌ട്രീയ കൂട്ടായ്‌മ രൂപീകരിച്ച് എസ്‌എഫ്‌ഐക്കെതിരെ ഒന്നിക്കുകയായിരുന്നു.
വർഗീയ പ്രചാരണം നടത്തിയും മറ്റും 23 വർഷം യൂണിയൻ അവർ നിലനിർത്തിയെങ്കിലും വിദ്യാർഥികൾക്കായി രാഷ്‌ട്രീയംപറഞ്ഞ് അചഞ്ചലമായി നിലകൊണ്ട എസ്‌എഫ്‌ഐക്ക് മധുരവിജയം സമ്മാനിച്ച് ക്യാമ്പസ് ഇൗ തെരഞ്ഞെടുപ്പിൽ ഹൃദയത്തിലേറ്റുകയായിരുന്നു. ഇത്തവണ കെഎസ്‌യു ഇൗ അവിയൽ മുന്നണിയിൽ നിന്ന് മാറി നിന്നാണ് മത്സരിച്ചത്.










0 comments