കുഞ്ഞിനെ പാറയിൽ എറിഞ്ഞു കൊന്നു; വിചാരണദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ച് അമ്മ

baby murder
കോഴിക്കോട് : കണ്ണൂരില്‍ കുഞ്ഞിനെ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് ഹോട്ടലിൽ മുറിയെടുത്തതിനുശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷം കഴിച്ച നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെയാണ് ഹോട്ടൽ ജീവനക്കാർ ശരണ്യയെ ആശുപത്രയിൽ എത്തിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ തളിപ്പറമ്പ് കോടതിയില്‍ തിങ്കളാഴ്ച വിചാരണ തുടങ്ങാന്‍ ഇരിക്കെയാണ് ആത്മഹത്യശ്രമം. ശരണ്യയുടെ കൂടെ ആരുമുണ്ടായിരുന്നില്ല എന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു.
2020 ഫെബ്രുവരി 17നാണ് ശരണ്യ, മകൻ തയ്യിൽ കൊടുവള്ളി ഹൗസിൽ വിയാനെ തയ്യിൽ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയത്. കണ്ണൂര്‍ തയ്യില്‍ കടപ്പുറത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കാണാതായതോടെ അച്ഛൻ പ്രണവ് പൊലീസില്‍ പരാതി നൽകിയതിനെ തുടർന്ന് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനൊടുവില്‍ കടല്‍ ഭിത്തിയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ശരണ്യയുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ അന്വേഷണത്തിൽ കൊലപാതകി അമ്മ ശരണ്യയാണെന്ന് കണ്ടെത്തി. സുഹൃത്തിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് മകനെ കൊന്നതെന്ന് ശരണ്യ ചോദ്യംചെയ്യലിൽ സമ്മതിച്ചു.









0 comments