print edition ഇനിയുമുണ്ടാകും നല്ല മാറ്റം ; പട്ടികജാതി വിഭാഗക്കാർക്കായി ഐശ്വര്യ ഗ്രാമം പദ്ധതി


അശ്വതി ജയശ്രീ
Published on Nov 14, 2025, 01:37 AM | 1 min read
പത്തനംതിട്ട
പട്ടികജാതി നഗറുകളിലും പുറത്തുമായി ചിതറിക്കിടക്കുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള "ഐശ്വര്യ ഗ്രാമം' പദ്ധതി മാർഗരേഖയ്ക്ക് അംഗീകാരമായതോടെ സംസ്ഥാനത്തെ ആയിരക്കണക്കിന് പട്ടികജാതി വിഭാഗക്കാർക്ക് ലഭിക്കുക കൂടുതൽ മെച്ചപ്പെട്ട ജീവിതം. 2025-–26 സാമ്പത്തിക വർഷം ബജറ്റിൽ പ്രഖ്യാപിച്ച പ്രത്യേക പാക്കേജാണ് ഐശ്വര്യ ഗ്രാമം എന്ന പേരിൽ നടപ്പാക്കുന്നത്.
പട്ടികജാതി വകുപ്പിന്റെ അംബേദ്‌കർ ഗ്രാമം പദ്ധതിയിലുൾപ്പെടുത്താൻ കഴിയാത്ത കുടുംബങ്ങളെ ഉൾപ്പെടുത്തും. കുടിവെള്ളം, വൈദ്യുതി, മാലിന്യ നിർമാർജനം, പ്രധാന റോഡുകളിലേക്ക് ബന്ധിപ്പിക്കുന്ന ഗതാഗത സൗകര്യം, ശുചിത്വ സൗകര്യങ്ങൾ, ഇന്റർനെറ്റ്, നഗറുകളിലെ പഴക്കമുള്ള വീടുകളുടെ അറ്റകുറ്റപ്പണി, അടുക്കള നവീകരണം, വീടുകളുടെ/നഗറുകളുടെ സംരക്ഷണഭിത്തി നിർമാണം(അപകടാവസ്ഥയിലുള്ള സ്ഥിതിയിൽ മാത്രം), നഗറുകൾക്കുള്ളിലെ പരമ്പരാഗത ആരാധനാലയങ്ങളുടെ പുനഃരുദ്ധാരണം എന്നിവയടക്കം ചെയ്യുന്നതാണ് പദ്ധതി. അടിയന്തര പ്രാധാന്യം ബോധ്യമായാൽ അഞ്ചിൽ താഴെ കുടുംബങ്ങൾ അധിവസിക്കുന്ന മേഖലകളെയും പദ്ധതിയുടെ ഭാഗമാക്കാനാകും. ഓരോ ജില്ലയിലെയും മുൻഗണനാ പട്ടിക തദ്ദേശസ്ഥാപന അംഗീകാരത്തോടെ അതത് പട്ടികജാതി വികസന ഓ-ഫീസർ തയ്യാറാക്കി ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് ശുപാർശ നൽകണം. തുടർന്ന് ജില്ലാതല മുൻഗണനാ പട്ടിക പട്ടികജാതി പട്ടികവർഗ വികസനത്തിനുള്ള ജില്ലാകമ്മിറ്റിക്ക് സമർപ്പിക്കണം.
കുടുംബനാഥരായ വനിതകൾ, വിധവകൾ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണനയുണ്ടാകും. മൂന്ന് മാസത്തിലൊരിക്കൽ കലക്ടർ അധ്യക്ഷനായി പദ്ധതി പുരോഗതി അവലോകനം ചെയ്ത് റിപ്പോർട്ട് വകുപ്പ് ഡയറക്ടർക്ക് സമർപ്പിക്കണം. അഞ്ചിനും 14 നും ഇടയിൽ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് പരമാവധി 25ലക്ഷം രൂപയാണ് ചെലവഴിക്കാനാകുക. 2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്ത് 30.39 ലക്ഷം പട്ടികജാതി വിഭാഗക്കാരാണുള്ളത്. ആയിരക്കണക്കിന് നഗറുകളും സംസ്ഥാനത്താകമാനമുണ്ട്.









0 comments