ശുചീകരണ സംവിധാനങ്ങളില്ല, പ്രളയത്തിൽ വലഞ്ഞ് ജനം; റവന്യു വകുപ്പ് കാര്യക്ഷമമാകണമെന്ന് അബിൻ വർക്കി

ആറന്മുള: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുമ്പോൾ താറുമാറായ സർക്കാർ സംവിധാനങ്ങളിൽ വലഞ്ഞ് ജനം. റാന്നി ടൗണിൽ കെട്ടിനിന്ന വെള്ളമിറങ്ങി മണിക്കൂറുകൾ കഴിഞ്ഞിട്ടും ശുചീകരണത്തിന് പോലും സർക്കാർ സംവിധാനങ്ങൾ എത്തിയില്ല.
ടൗണിലെ കടകളെല്ലാം തന്നെ പകുതിയോളം വെള്ളത്തിനടിയിൽ ആയിരുന്നു. വെള്ളമിറങ്ങിയതോടെ ടൗണിലും നിരത്തുകളിലും ചെളിയും ഒഴുകിവന്ന സാധനങ്ങളും കൊണ്ട് നിറഞ്ഞു. തുണികളും കുപ്പികളും പാത്രങ്ങളും ചെളിയിൽ മുങ്ങി ടൗണിലാകെ നിറഞ്ഞതോടെ നടന്നോ വാഹനത്തിലോ ഇതിലെ സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ്.
പലയിടത്തും ബന്ധപ്പെട്ടിട്ടും വൃത്തിയാക്കാൻ പോലും ഒരു സംവിധാനമൊരുക്കാത്തതിനെ തുടർന്ന് വ്യാപാരികൾ പ്രതിഷേധം രേഖപ്പെടുത്തി. സർക്കാരിന്റെയും മന്ത്രിയുടെയും കളക്ടറുടെയും ഭാഗത്ത് നിന്ന് ഇതിനൊരു പരിഹാരം ഉണ്ടാക്കണമെന്നും ടൗണിലെ വ്യാപാരികൾ ആവശ്യപ്പെട്ടു.
അതേസമയം, ആറന്മുള നിയോജകമണ്ഡലത്തിൽ കൂടുതൽ സഹായമെത്തിക്കാൻ റവന്യു വകുപ്പ് കാര്യക്ഷമമായി ഇടപെടണമെന്ന് അബിൻ വർക്കി എംഎൽഎ ആവശ്യപ്പെട്ടു. റാന്നിയിൽ നിന്നും വെള്ളമിറങ്ങുന്നതിനനുസരിച്ച് ആറന്മുളയിൽ വെള്ളക്കെട്ടുണ്ടാകും.
ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചെങ്കിലും പലയിടത്തും അവശ്യസാധനങ്ങൾ പോലുമില്ല. ഭക്ഷണം പോലുമില്ലാതെ പലരും മണിക്കൂറുകളോളം ദുരിതാശ്വാസക്യാമ്പിൽ തുടരുന്ന സ്ഥിതിയാണ്.









0 comments