പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചകേസ്; 32 കാരന് ഇരട്ടജീവപര്യന്തവും 3.11 ലക്ഷം രൂപ പിഴയും

ഇടുക്കി: പ്രായ പൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ 32 കാരന് ഇരട്ടജീവപര്യന്തവും 3.11 ലക്ഷം രൂപ പിഴയും ശിക്ഷ. വട്ടവട, കോവിലൂർ അന്തോണിയെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ലൈജുമോൾ ഷെരീഫ് ആണ് ശിക്ഷിച്ചത്. 2021 ആഗസ്ത് നാലിനായിരുന്നു പെൺകുട്ടിയുടെ വീടിന്റെ പരിസരത്തുള്ള തേയില തോട്ടത്തിലെക്ക് വലിച്ചിച്ചിഴച്ചു കൊണ്ടുപോയി ബലമായി പീഡനത്തിന് ഇരയാക്കിയത്. മാനസിക വളർച്ച ഇല്ലാതിരുന്ന കുട്ടി പീഡനത്തിൽനിന്നും രക്ഷപ്പെടുവാൻ ഒച്ചവച്ചു പ്രതിരോധിച്ചു. പ്രതി കുട്ടിയെ കല്ലുകൊണ്ട് ഇടിച്ചുമുഖത്തിന് പരിക്കേൽപ്പിച്ചു. 29 സാക്ഷികളെയും 35 പ്രമാണങ്ങളും പ്രൊസീക്യൂഷൻ കോടതി മുമ്പാകെ ഹാജരാക്കി. സംസാര വൈകല്യമുള്ള കുട്ടിയുടെ ആംഗ്യഭാഷയിലുള്ള മൊഴി വീഡിയോയിൽ പകർത്തി കോടതിയിൽ ഹാജരാക്കി. കോടതി വിചാരണ നടപടികളും വീഡിയോയിൽ പകർത്തി.
വിവിധ വകുപ്പുകളിൽ രണ്ട് ജീവപര്യന്തവും പ്രതിമരണംവരെ ജയിലിൽ കഴിയണമെന്നും കോടതി പ്രത്യേകം വ്യക്തമാക്കി. പിഴ ഒടുക്കാത്ത പക്ഷം പ്രതി അധികശിക്ഷ അനുഭവിക്കണം. പിഴ ഒടുക്കുന്ന പക്ഷം അത് പെൺകുട്ടിക്കു നൽകണമെന്നും കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവിസ് അതൊരിറ്റിയോടും കോടതി ശുപാർശ ചെയ്തു. 2021 ൽ ദേവികുളം പൊലീസ് രജിസ്റ്റർ ചെയ്തകേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ ഹാജരായി.









0 comments