സംസ്ഥാനത്ത് വീണ്ടും അവയവദാനം! മൂന്നുപേർക്ക് പുതുജീവൻ നൽകി ആദില്‍

ആദിൽ
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച പതിനാറുകാരന്റെ അവയവങ്ങൾ ദാനം ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആദിലിന്റെ കരൾ ഉൾപ്പെടെയുള്ള മൂന്ന് അവയവങ്ങളാണ് മൂന്ന് വ്യക്തികൾക്ക് ദാനം നൽകിയത്. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായർ രാത്രി ആദിലിന് മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു.
വെള്ളി രാത്രിയാണ് ആദിൽ വാഹനാപകടത്തിൽപെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്നാണ് കടുത്ത വേദനയിലും ആദിലിന്റെ അവയവങ്ങൾ ദാനംചെയ്യാൻ കുടുബം തീരുമാനിച്ചത്.
കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ഓർഗനൈസേഷൻ മുഖേനയാണ് അവയവങ്ങൾ വീതിച്ചുനൽകുന്നതിനുള്ള പ്രക്രിയകൾ ഏകോപിപ്പിച്ചത്. കരൾ കോഴിക്കോട് മിംസിലെ രോഗിക്കും, ഒരു വൃക്ക കോഴിക്കോട് ബിഎംഎച്ചിലെ രോഗിക്കും, രണ്ടാമത്തെ വൃക്ക കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കുമാണ് മാറ്റിവെച്ചത്. ആസ്റ്റർ മിംസിലെയും ഗവ. മെഡിക്കൽ കോളേജിലെയും വിദഗ്ധ സർജൻമാർ ഉൾപ്പെടുന്ന സംഘം സംയുക്തമായാണ് സങ്കീർണ്ണ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.










0 comments