തിരുവനന്തപുരത്തും ഷിഗെല്ല; മൂന്ന് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി ഷിഗെല്ല സ്ഥിരികരിച്ചു. തിരുവനന്തപുരത്താണ് 3 കുട്ടികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. തോന്നയ്ക്കൽ, ചാക്ക, പുത്തൻതോപ്പ് എന്നിവിടങ്ങളിലാണ് രോഗം കണ്ടെത്തിയത്. മൂന്ന് പേരുടേയും നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. വയനാട്ടിലും ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോളിയാടി മാര്‍ ബസേലിയോസ് സ്കൂളിലെ കുട്ടിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
നേരത്തെ കൊല്ലം ജില്ലയിലും രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് രോഗബാധ കണ്ടെത്തിയിരുന്നു. കൊല്ലത്ത് എട്ട് വയസ്സുകാരനായ ആൺകുട്ടിക്കും 12 വയസ്സുകാരിയായ പെൺകുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർ കൊല്ലം കോർപ്പറേഷൻ പരിധിയിലുള്ളവരാണ്. രോഗം സ്ഥിരീകരിച്ച വിവരം കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ ഔദ്യോഗികമായി അറിയിച്ചു.
രോഗബാധിതർ നിലവിൽ കൊല്ലം, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രത്യേകം സജ്ജമാക്കിയ വാർഡുകളിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
നേരത്തെ വയനാട് ജില്ലയിൽ എട്ട് കുട്ടികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരുന്നു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി വയനാട്ടിലെ നെന്മേനിയിൽ അധികൃതർ കടുത്ത ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക സാഹചര്യം ആരോഗ്യവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. വയനാട്ടിലെ ഷിഗെല്ല ബാധ രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്നും നിലവിലെ സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും മന്ത്രി വ്യക്തമാക്കി.










0 comments