ക്രിക്കറ്റ് പരിശീലനത്തിനിടെ ലൈംഗിക പീഡനം: കോച്ചിന് 16 വർഷം കഠിന തടവ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ക്രിക്കറ്റ് പരിശീലകന് 16 വർഷം കഠിനതടവും 24000 രൂപ പിഴയും ശിക്ഷ. വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം മനു(40)വിനെയാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം രണ്ടര വർഷം തടവ് കൂടുതലായി അനുഭവിക്കണം. വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷകൾ ഉണ്ടെങ്കിലും അഞ്ച് വർഷം അനുഭവിച്ചാൽ മതി. കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്.
ക്രിക്കറ്റ് പരിശീലനത്തിനെത്തിയ ഏഴാം ക്ലാസ് വിദ്യാർഥിനിയെ പരിശീലനമെന്ന് പറഞ്ഞ് ജിമ്മിലേക്ക് കൊണ്ടുപോയാണ് മനു പീഡിപ്പിച്ചത്. കുട്ടിയുടെ നഗ്ന ഫോട്ടോ എടുത്ത് നൽകാനും പ്രതി നിർബന്ധിച്ചിരുന്നു. ഇതിന് വഴങ്ങാതിരുന്നതോടെ പ്രതി ശരിയായ കോച്ചിങ് കൊടുക്കാതെയായി. ഇതോടെ കുട്ടി മാറ്റൊരു സ്ഥലത്ത് കോച്ചിങ്ങിന് പോയി. പീഡനം പുറത്ത് പറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയതിനാൽ കുട്ടി ഭയന്ന് വെളിയിൽ പറഞ്ഞില്ല.
മറ്റ് അഞ്ച് കുട്ടികളെയും പ്രതി പീഡിപ്പിച്ചിട്ടുണ്ട്. പീഡനത്തിൽ മനംനൊന്ത് ഇവരും വേറെ കോച്ചിങ്ങിന് പോയി. പ്രതിയെ ഭയന്ന് ഇവരും സംഭവം പുറത്ത് പറഞ്ഞില്ല. 2024ൽ തിരുവനന്തപുരത്ത് വച്ച് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കടുക്കാൻ എത്തിയപ്പോൾ, പീഡത്തിനിരയായ കുട്ടി പ്രതിയെ കണ്ട് ഭയന്ന് ബഹളം വെച്ചപ്പോഴാണ് പീഡന സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ പരാതി പുറത്തറിഞ്ഞതോടെയാണ് മറ്റ് കുട്ടികൾക്കും കേസ് നൽകാനുള്ള ധൈര്യം ലഭിച്ചത്. തുടർന്ന് പ്രതിക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ നാല് കേസുകളുടെ വിചാരണ പൂർത്തിയായി.
പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ എസ് വിജയ് മോഹൻ, അഡ്വ. പി സുരഭി, അഡ്വ. എച്ച് എ രവിശങ്കർ തമ്പി എന്നിവർ ഹാജരായി. കന്റോൻമെന്റ് പൊലീസ് എസ്ഐമാരായ എസ് ഷെഫിൻ, നിതിൻ നളൻ എന്നിവരാണ് കേസ് അന്വേഷിച്ചത്. സീക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 25 രേഖകളും ഹാജരാക്കി










0 comments