എംബാങ്ക്മെന്റ് മത്സ്യകൃഷി വിജയഗാഥ രചിച്ച് പടിഞ്ഞാറേക്കര

വൈക്കം ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള എംബാങ്ക്മെന്റ് മത്സ്യകൃഷിയിൽ വിജയഗാഥ രചിച്ച് ഉദയനാപുരം പടിഞ്ഞാറക്കര നിവാസികൾ. പദ്ധതിയിലെ സംസ്ഥാനത്തെ ആദ്യ വിളവെടുപ്പ് ശനിയാഴ്ച ഉദയനാപുരം പഞ്ചായത്ത് ഏഴാം വാർഡിലെ ചെട്ടിച്ചാലിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പ്രധാന ജലസ്രോതസിനോട് ചേർന്ന് കിടക്കുന്ന ചെറിയ ചാലുകൾ, ജലസേചന കനാലുകൾ, അരുവികൾ തുടങ്ങിയവ ജനപങ്കാളിത്തത്തിലൂടെ മത്സ്യകൃഷിക്കായി ഉപയോഗപ്പെടുത്തുന്നതാണ് പദ്ധതി. നാല് മാസം മുമ്പ് പഞ്ചായത്ത് ഏഴാം വാർഡിലെ ചെട്ടിച്ചാൽ ശുചീകരിച്ച് പടിഞ്ഞാറേക്കര നവോദയ ഫിഷ് ഫാമിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സർക്കാർ സഹായത്തോടെയാണ് മത്സ്യകൃഷി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 5,000 വരാൽക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വിളവെടുപ്പിലേക്കെത്തുമ്പോൾ 800 ഗ്രാമിന് മുകളിലാണ് ഓരോന്നിന്റെയും തൂക്കം. രണ്ടാം ഘട്ടത്തിൽ 15,000 കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. ജനകീയ മത്സ്യകൃഷി പദ്ധതിയിലുൾപ്പെടുത്തി നീരൊഴുക്കിനെ തടസ്സപ്പെടുത്താതെ വല വളപ്പുകൾ നിർമിച്ചും താൽക്കാലിക തടയണകൾ കെട്ടിയും തദ്ദേശീയ മത്സ്യ വിത്തുകൾ നിക്ഷേപിച്ച് ശാസ്ത്രീയ പരിപാലന മുറകളിലൂടെ വളർത്തിയെടുക്കുന്നതാണ് എംബാങ്ക്മെന്റ് പദ്ധതി. നവോദയ ഫിഷ് ഫാർമിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെട്ടിച്ചാലിൽ 1.2 ഹെക്ടറിലാണ് കൃഷിക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയത്.










0 comments