വായനക്കാരേ...... നിങ്ങളുടെ അപ്പിഹിപ്പി ഇവിടെയുണ്ട്

കോട്ടയം ഒരു കാലത്ത് മലയാളി വായനക്കാരുടെ മനം കവർന്ന കാർട്ടൂണായിരുന്നു ടോംസിന്റെ ബോബനും മോളിയും. ഓരോ ലക്കവും വരാനായി അക്ഷമയോടെ നമ്മൾ കാത്തിരുന്ന കാലം പെട്ടെന്ന് മറക്കാനിടയില്ല. ബോബനെയും മോളിയേയും മറക്കാത്തവർ അപ്പിഹിപ്പിയേയും മറക്കാനിടയില്ല. അത്രത്തോളം നമ്മെ ചിരിപ്പിച്ച ‘ഫ്രീക്കനാ’ണ് അപ്പിഹിപ്പി. ടോംസിന് അപ്പിഹിപ്പിയെ സൃഷ്‌ടിക്കാനുള്ള പ്രചോദനം നൽകിയ ഒരാൾ കോട്ടയത്തുണ്ട്. കഞ്ഞിക്കുഴി കളീയ്‌ക്കൽ വീട്ടിൽ ജേക്കബ് ഈശോ എന്ന ഗിറ്റാറിസ്‌റ്റാണ് സാക്ഷാൽ അപ്പിഹിപ്പി. 1976 കാലത്ത് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ടോംസ് കൂടി പങ്കെടുത്ത ഒരു ചടങ്ങിൽ പരിപാടി അവതരിപ്പിക്കാൻ ഈശോയും എത്തുന്നതോടെയാണ് കഥയുടെ തുടക്കം. അന്ന് വേദിയെ ഇളക്കി മറിച്ച ഹിപ്പി സ്‌റ്റൈയിലുകാരനായ ആ ചെറുപ്പക്കാരനെ ടോംസ് ആദ്യം മനസ്സിലും പിന്നെ കടലാസിലും പകർത്തി. അങ്ങനെ അപ്പിഹിപ്പിയെന്ന കഥാപാത്രം വായനക്കാരുടെ പ്രിയപ്പെട്ട ആളായി മാറി. എന്നാൽ തന്നെയാണ് ടോംസ് കഥാപാത്രത്തിന് മാതൃകയാക്കിയത് എന്നറിയാതെ ഈശോയും അപ്പിഹിപ്പിയെ വായിച്ചു പോന്നു. വർഷങ്ങൾക്കു ശേഷം ഒരു പുസ്‌തകത്തിന്റെ ആവശ്യത്തിനായി ടോംസിന്റെ മകൻ സമീപിക്കുമ്പോൾ മാത്രമാണ് താനായിരുന്നു വിഖ്യാത കഥാപാത്രമെന്ന് ഈശോ അറിയുന്നത്. ലിവർപൂളിലെ പ്രസിദ്ധമായ റോക്ക് ബാൻഡായ ‘ബീറ്റിൽസി’ന്റെ ആരാധ കടുത്തതോടെയാണ് 1969ൽ മുടി നീട്ടിവളർത്താൻ തുടങ്ങിയത്. 1975ൽ തൃപ്പൂണിത്തുറ സംഗീത കോളേജിലെ പഠനകാലത്താണ് ഹിപ്പി സ്‌റ്റെയിലിന് ആരാധകരേറിയത്. സഹപാഠി കൂടിയായ വി ഡി രാജപ്പനൊപ്പം പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങിയതോടെ ആരാധകരും കൂടി. ഇതിനിടയിൽ പൊലീസ് ഓർക്കസ്‌ട്രയിൽ ജോലി ലഭിച്ചെങ്കിലും മുടി വെട്ടണമെന്ന നിബന്ധന വന്നപ്പോൾ സലാം പറഞ്ഞിറങ്ങി. പിന്നീട് വിവിധ ട്രൂപ്പുകളുടെ ഭാഗമായും അല്ലാതെയും പരിപാടികളും ഗിറ്റാറുമായി ലോകം ചുറ്റി. ഇപ്പോൾ ഇല്ലിക്കൽ ചിന്മയ സ്‌കൂളിൽ ഗിറ്റാറിസ്‌റ്റാണ് ഈശോ.










0 comments