എഐയെ പറ്റിച്ച് ഗവേഷകർ; ഇല്ലാത്ത കണ്ണുരോഗത്തിന് ചികിത്സ വിധിച്ച് ചാറ്റ് ജിപിടിയും ജെമിനിയും

ന്യൂഡൽഹി: എ ഐ നൽകുന്ന വിവരങ്ങൾ കണ്ണടച്ച് വിശ്വസിക്കുന്നവർക്ക് മുന്നറിയിപ്പുമായി പുതിയ പഠന റിപ്പോർട്ട്. ഗവേഷകർ വികസിപ്പിച്ചെടുത്ത തികച്ചും വ്യാജമായ ഒരു ആരോഗ്യപ്രശ്നത്തെ യഥാർത്ഥ രോഗമായി പരിഗണിച്ച് വിശദമായ ചികിത്സാ മാർഗങ്ങൾ നിർദ്ദേശിച്ചിരിക്കുകയാണ് പ്രമുഖ എഐ ചാറ്റ്ബോട്ടുകളായ ചാറ്റ് ജിപിടിയും ജെമിനിയും പെർപ്ലെക്സിറ്റിയും.
'ലിഡ്-അസോസിയേറ്റഡ് ഹൈപ്പർ-റിഫ്രാക്റ്റീവ് ഡിസോർഡർ' (Lid-Associated Hyper-Refractive Disorder - LAHRD) എന്ന നിലവിലില്ലാത്ത ഒരു പേര് നൽകി നടത്തിയ പരീക്ഷണത്തിലാണ് എഐ മോഡലുകൾക്ക് പിഴവ് പറ്റിയത്.
യഥാർത്ഥത്തിൽ ഇല്ലാത്ത ഈ രോഗത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അത് നിലവിലില്ല എന്ന് പറയുന്നതിന് പകരം രോഗലക്ഷണങ്ങളും കാരണങ്ങളും ചികിത്സാ രീതികളും വരെ എഐ മോഡലുകൾ വിശദീകരിച്ചു.
ചില ചാറ്റ്ബോട്ടുകൾ ഈ രോഗവുമായി ബന്ധപ്പെട്ട വ്യാജ ഗവേഷണ പ്രബന്ധങ്ങളെപ്പോലും ഉദ്ധരിച്ചുവെന്നത് പരീക്ഷണത്തിന് നേതൃത്വം നൽകിയവരെ അത്ഭുതപ്പെടുത്തി. അറിവില്ലാത്ത കാര്യങ്ങളിൽ പോലും അമിത ആത്മവിശ്വാസത്തോടെ തെറ്റായ വിവരങ്ങൾ നൽകുന്ന എഐയുടെ രീതിയെയാണ് ഇവിടെ തുറന്നുകാട്ടപ്പെട്ടത്.
ആരോഗ്യ സംബന്ധമായ കാര്യങ്ങൾക്കും രോഗനിർണ്ണയത്തിനും എഐ പ്ലാറ്റ്‌ഫോമുകളെ മാത്രം ആശ്രയിക്കുന്നത് വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
സങ്കീർണ്ണമായ മെഡിക്കൽ ടേമുകൾ ഉപയോഗിച്ച് തെറ്റായ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ സാധാരണക്കാർ അത് വിശ്വസിക്കാൻ സാധ്യത കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഗൂഗിളിന്റെ ജെമിനി, ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി, പെർപ്ലെക്സിറ്റി എന്നിവയെല്ലാം ഈ പരീക്ഷണത്തിൽ പരാജയപ്പെട്ടു.











0 comments