ഐപിഎൽ ഷെഡ്യൂളിൽ മാറ്റം; 2027 മുതൽ ടൂർണമെന്റ് മാർച്ച് 10ന് ആരംഭിക്കും?

Photo:BCCI
തിരുവനന്തപുരം : ഐപിഎൽ കലണ്ടറിൽ മാറ്റം വരുത്താൻ ബിസിസിഐ ആലോചിക്കുന്നു. കടുത്ത ചൂടും പ്രീ-മൺസൂൺ കാലാവസ്ഥയും കണക്കിലെടുത്ത് ടൂർണമെന്റ് സമയം മൂന്നാഴ്ചയോളം നേരത്തെയാക്കി, മാർച്ച് 10 മുതൽ മെയ് 15 വരെ നടത്താനാണ് ബിസിസിഐയുടെ പദ്ധതി. മെയ് 15ന് ശേഷം മഴയും പ്രീ-മൺസൂൺ കാലാവസ്ഥയും ആരംഭിക്കാനുള്ള സാധ്യതയും, ആ സമയത്തെ അമിതമായ ചൂട് കളിക്കാർക്കും കാണികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ് പുതിയ ഷെഡ്യൂളിനെക്കുറിച്ച് ചിന്തിക്കാൻ കാരണം.
വിദേശ താരങ്ങൾക്ക് ഇവിടുത്തെ കടുത്ത ചൂടുമായി പൊരുത്തപ്പെടാൻ പ്രയാസമുണ്ടെന്നും, കാണികളിൽ നിന്നും പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി. മാർച്ച് 10ന് ടൂർണമെന്റ് ആരംഭിക്കാനും മെയ് 15ഓടെ അവസാനിപ്പിക്കാനുമുള്ള സാധ്യതകളാണ് നിലവിൽ പരിശോധിക്കുന്നത്. ഈ വർഷം ഐപിഎൽ മാർച്ച് 28നാരംഭിക്കുകയും മെയ് 31ന് അവസാനിക്കുകയും ചെയ്തു. മത്സരങ്ങളുടെ എണ്ണം 74ൽ നിന്നും 94ലേക്ക് വർധിപ്പിക്കാൻ ഇപ്പോൾ പദ്ധതിയൊന്നുമില്ലെന്നും അത് പ്രായോഗികമല്ലെന്നും ബിസിസിഐ വ്യക്തമാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റ് കലണ്ടറും ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇൻഡീസ് തുടങ്ങിയ രാജ്യങ്ങളിലെ താരങ്ങളുടെയും മറ്റ് ക്രിക്കറ്റ് ബോർഡുകളുടെയും താൽപ്പര്യങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഇതിനായി ഇന്ത്യയുടെ ആഭ്യന്തര കലണ്ടർ പുനഃക്രമീകരിക്കേണ്ടി വരുമെന്നും, നിലവിൽ ഇറാനി കപ്പിൽ തുടങ്ങി മാർച്ച് മാസത്തെ രഞ്ജി ട്രോഫി ഫൈനൽ വരെ ഏഴ്-എട്ട് മാസം നീളുന്ന ആഭ്യന്തര സീസൺ മാർച്ച് 10ന് മുൻപായി അവസാനിപ്പിക്കാൻ ഷെഡ്യൂൾ ക്രമീകരിക്കേണ്ടി വരുമെന്നും ബോർഡ് വ്യക്തമാക്കി. വെസ്റ്റ് ഏഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും ഐപിഎൽ 2026 വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ ബിസിസിഐ സംതൃപ്തി രേഖപ്പെടുത്തി.










0 comments