യുഎഇയിൽ കുടുങ്ങിയ മലയാളി വനിതയ്ക്ക് രക്ഷ; മരിയത്ത് ബീവി നാട്ടിൽ തിരിച്ചെത്തി

ദുബായ്: വർഷങ്ങളായി യുഎഇയിൽ കുടുങ്ങിക്കിടന്ന മലയാളി വനിത ഒടുവിൽ നാട്ടിലേക്ക് മടങ്ങാൻ സാധിച്ചു. ആലപ്പുഴ മാന്നാർ സ്വദേശിനി മരിയത്ത് ബീവി അസീസ്‌കുട്ടിയാണ് (65) സുരക്ഷിതയായി കേരളത്തിൽ തിരിച്ചെത്തിയത്. യാത്രാപരമായ എല്ലാ രേഖകളും നഷ്ടപ്പെട്ട് നിയമപരമല്ലാത്ത നിലയിലായിരുന്നു അവർ യുഎഇയിൽ കഴിഞ്ഞിരുന്നത്.
കോവിഡ് കാലത്താണ് അവർ ഒമാനിൽ നിന്ന് യുഎഇയിൽ എത്തിയത്. എന്നാൽ താമസിയാതെ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള എല്ലാ രേഖകളും നഷ്ടപ്പെട്ടു. ഇതിനിടെ ശരീരവേദനയെ തുടർന്ന് ഒരു മാസത്തിലേറെ റാഷിദ് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. തുടർന്ന് അവർക്ക് ഒരു പ്രധാന സർജറിയും നടത്തേണ്ടിവന്നു. ഇത് അവരുടെ സ്ഥിതി കൂടുതൽ വിഷമത്തിലാക്കി.
ഈ സാഹചര്യത്തിൽ നിരവധി പേർ സഹായത്തിനായി രംഗത്തെത്തി. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവരുടെ ഇടപെടൽ നിർണ്ണായകമായി. ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും പിന്തുണ നൽകി. ഇന്ത്യൻ അസോസിയേഷൻ ഷാർജ ജനറൽ സെക്രട്ടറി ശ്രീ പ്രകാശ്, പിആർഒ ഹരികുമാർ എന്നിവരും സഹായത്തിനുണ്ടായിരുന്നു. പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻകെ കുഞ്ഞഹമ്മദ്, ലോക കേരള സഭ അംഗം ദിലീപ് സിഎൻഎൻ., ഓർമ പ്രവർത്തകരായ ഷഫീക്ക്, ലത തുടങ്ങിയവരും ഏകോപിതമായ ശ്രമങ്ങൾ നടത്തി.
ഈ കൂട്ടായ ശ്രമങ്ങളുടെ ഫലമായി മരിയത്ത് ബീവിക്ക് വൈറ്റ് പാസ്‌പോർട്ടും ഔട്ട്‌പാസും ലഭിച്ചു. എല്ലാ നിയമപരമായ നടപടികളും പൂർത്തിയാക്കി. തുടർന്ന് അവർ സുരക്ഷിതമായി കേരളത്തിലേക്ക് മടങ്ങി.








0 comments