ന്യൂഡൽഹി> ത്രിപുരയിൽ ബിജെപി നേതൃത്വത്തിനെതിരെ വീണ്ടും കലാപനീക്കവുമായി മുൻ മുഖ്യമന്ത്രി ബിപ്ലവ് ദേബ് കുമാർ. പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റക്കാർ ബാഹ്യ സ്വാധീനമുപയോഗിച്ച് സംസ്ഥാനത്തെ ബിജെപിയെ നിയന്ത്രിക്കുകയാണെന്നും അത് ഭാവി നശിപ്പിക്കുമെന്നും ബിപ്ലവ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കേന്ദ്രനേതൃത്വം എന്ത് ‘ഉത്തരവാദിത്വം’ ത്രിപുരയിൽ തന്നാലും നിർവഹിക്കാൻ തയ്യാറാണെന്നും നിലവിൽ രാജ്യസഭാംഗമായ ബിപ്ലവ് പറഞ്ഞു.മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിപ്ലവ് ദേബിനെ കാലാവധി പൂർത്തിയാക്കും മുമ്പ് ഒഴിവാക്കിയിരുന്നു.
മുഖ്യമന്ത്രി മണിക് സാഹ, ബിജെപി സംസ്ഥാന പ്രസിഡന്റ് രജീബ് ഭട്ടചാർജി എന്നിവരെ ലക്ഷ്യമിട്ടായിരുന്നു പേര് പറയാതെയുള്ള ആക്രമണം. പിന്നാലെ കേന്ദ്രനേതൃത്വം ബിപ്ലവിനെ ഡൽഹിക്ക് വിളിപ്പിച്ചു. മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് ഇത്തവണ വോട്ടും സീറ്റും കുത്തനെ കുറഞ്ഞതും ബിപ്ലവ് അവസരമാക്കുന്നു. മണ്ഡലം, ബൂത്ത് ഘടകങ്ങൾ വിശ്വസ്‌തരെ ഒഴിവാക്കി പുനഃസംഘടിപ്പിച്ചതാണ് ബിപ്ലവിനെ ചൊടിപ്പിച്ചത്. മണിക് സാഹ സർക്കാർ സത്യപ്രതിജ്ഞ ചെയ്‌തതിനുപിന്നാലെ മന്ത്രിസഭ രൂപീകരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് റാംപ്രസാദ് പോൾ എംഎൽഎ ആഞ്ഞടിച്ചത് കേന്ദ്രനേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനം നൽകി പോളിനെ ഒതുക്കിയതിനു പിന്നാലെയാണ് ബിപ്ലവ് രംഗത്തിറങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..