ന്യൂഡൽഹി
പ്രതിവർഷം രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന 2014ലെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം മറന്നുകൊണ്ടാണ് 10 ലക്ഷം തൊഴിലെന്ന പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രംഗപ്രവേശം. ഗുജറാത്ത്, ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പുകളും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും മാത്രം മുന്നിൽ കണ്ടാണ് മോദിയുടെ പുതിയ തൊഴിൽ പ്രഖ്യാപനം. മുൻ വാഗ്‌ദാനം എന്തായെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മോദിയോ കേന്ദ്രസർക്കാരോ മറുപടി നൽകുന്നില്ല.
പ്രതിവർഷം രണ്ടുകോടി തൊഴിൽ പ്രഖ്യാപനപ്രകാരം കഴിഞ്ഞ എട്ടര വർഷ കാലയളവിൽ 17 കോടി തൊഴിലവസരം കേന്ദ്രസർക്കാർ സൃഷ്ടിക്കേണ്ടിയിരുന്നു. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ലെന്ന് മാത്രമല്ല നിയമനങ്ങൾ ഗണ്യമായി വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തു. 2017–-18ൽ പ്രതിമാസം ശരാശരി 11000 തസ്‌തികയിൽ കേന്ദ്രം നിയമനം നടത്തിയിരുന്നു. 2019–-20 ൽ ഇത് 9900 ആയും 2020–-21 ൽ 7300 ആയും കുറഞ്ഞു. 2019–-20ൽ 1.19 ലക്ഷം പേർക്ക് കേന്ദ്രം നിയമനം നൽകിയിരുന്നു. 2020–-21ൽ ആകെ നിയമനങ്ങൾ 87423 ആയി കുറഞ്ഞു. ഒറ്റ വർഷത്തിൽ 32000 നിയമനങ്ങളാണ് കുറഞ്ഞത്.
പന്ത്രണ്ട് ലക്ഷത്തോളം കേന്ദ്ര തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നു. കോവിഡിന്റെയും മറ്റും പേരിൽ സൈന്യത്തിലും മറ്റും രണ്ടുവർഷത്തോളം നിയമനങ്ങൾ നടന്നിരുന്നില്ല. റെയിൽവേ അടക്കം കൂടുതൽ തൊഴിലുകൾ പ്രദാനം ചെയ്യുന്ന മറ്റ് വകുപ്പുകളിലും സമാന സാഹചര്യമാണ്. ഇതാണ് ഒഴിഞ്ഞുകിടക്കുന്ന തസ്‌തികകൾ 12 ലക്ഷം വരെയായി ഉയരാൻ ഇടയാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..