27 July Saturday

ശബരിമല റോഡുകൾ 
നവീകരിച്ചു , റോഡുകളുടെ പരിപാലനം ഉറപ്പാക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 20, 2022


പത്തനംതിട്ട
മണ്ഡലകാലത്തിന് ഒരുമാസം മുമ്പുതന്നെ ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി ഭൂരിഭാഗവും പൂർത്തിയായതായി പൊതുമരാമത്ത് മന്ത്രി പി എ  മുഹമ്മദ് റിയാസ്. ഹൈക്കോടതി നിർദ്ദേശിച്ചതടക്കം 19 റോഡുകളിൽ പതിനഞ്ചും സഞ്ചാരയോ​ഗ്യമാക്കി. നാല് റോഡുകളുടെ നവീകരണം  ശബരി‍മല തീർഥാടനകാലം തുടങ്ങുന്നതിന് മുമ്പേ പൂർത്തിയാക്കുമെന്നും ഉന്നതതല അവലോകനത്തിനുശേഷം വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു. 

പൂർത്തിയാകാനുള്ളതിൽ പ്രധാനം പുനലൂർ –-കോന്നി പാതയാണ്. കോന്നി ന​ഗരത്തിലെ പണികൾ 22നകം പൂർത്തിയാക്കും. പൊതുമരാമത്ത് ചീഫ് എൻജിനിയർ സ്ഥലത്ത് ക്യാമ്പ് ചെയ്യും. ശേഷിക്കുന്ന റോഡുകൾ 30നകം നവീകരിക്കും. ഇത്തരം ജോലികൾ തീരുന്നതുവരെ പൊതുമരാമത്ത് ചീഫ് എൻജിനീയറുടെ ക്യാമ്പ് ഓഫീസ് പത്തനംതിട്ടയിലാകും പ്രവർത്തിക്കുക.  ജല അതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് റോഡ് പൊളിക്കുന്നത് ഡിസംബറിന് ശേഷം നിർത്തിവയ്ക്കുന്നതിന് ജലസേചന മന്ത്രിയുമായി ചർച്ച നടത്തും. റോഡുകൾ പൂർവസ്ഥിതിയിലാക്കേണ്ട ഉത്തരവാദിത്വം ജല അതോറിറ്റിക്കാണ്. മഴക്കാലത്തിന് മുമ്പ് പൈപ്പ് ലൈൻ ഇടുന്നതിന്‌ ക്രമീകരണങ്ങൾ വരുത്തും.

റോഡുകളുടെ പരിപാലനം ഉറപ്പാക്കും
നവീകരിച്ച റോഡുകളുടെ പരിപാലനത്തിനും റണ്ണിങ്  കോൺട്രാക്ട് നൽകും. 45 ദിവസം ഇടവിട്ട് ചീഫ് എൻജിനിയർമാരുടെ നേതൃത്വത്തിലും മാസത്തിലൊരിക്കൽ സൂപ്രണ്ടിങ് എൻജിനിയർമാരുടെ നേതൃത്വത്തിലും പരിശോധിക്കും. ഉദ്യോഗസ്ഥർ ഓഫീസിലിരുന്ന് റോഡുകൾ ശരിയാണെന്ന് തിരക്കഥയെഴുതുന്ന രീതി നടക്കില്ല. ശബരിമല റോഡുകളിൽ സൂചനാ ബോർഡുകളും ട്രാഫിക് സിഗ്നലുകളും സീസണിന്‌മുമ്പ്‌ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top